
ന്യൂഡൽഹി: രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തെത്തുടർന്ന് ഇറാഖിലെ എണ്ണ തുറമുഖങ്ങൾ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചു. ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒരു ഇന്ത്യൻ പൗരനാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഇറാഖിലെ എണ്ണ ടെർമിനലുകളുടെ പ്രവർത്തനം പൂർണ്ണമായും താൽക്കാലികമായി നിർത്തിവെച്ചതായും എന്നാൽ വാണിജ്യ തുറമുഖങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും ഇറാഖി പോർട്ട് കമ്പനി ഡയറക്ടർ ജനറൽ ഫർഹാൻ അൽ-ഫർതൂസി അറിയിച്ചു.
പേർഷ്യൻ ഉൾക്കടലിൽ ഇറാനിയൻ വാട്ടർ ഡ്രോൺ എന്ന് സംശയിക്കുന്ന ഉപകരണം ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ കപ്പലുകൾക്ക് തീപിടിക്കുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. 38 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ‘സേഫ്‌സീ വിഷ്ണു’ എന്ന കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ പൗരനാണ് മരിച്ചത്. കപ്പലിലെ ബാക്കിയുള്ള 15 ഇന്ത്യൻ ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ബാഗ്ദാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ബുധനാഴ്ച മുതൽ പേർഷ്യൻ ഉൾക്കടലിൽ കപ്പലുകൾക്ക് നേരെ ആറ് ആക്രമണങ്ങളാണ് ഉണ്ടായത്. ഹോർമുസ് കടലിടുക്കിനെ കേന്ദ്രീകരിച്ച് നടക്കുന്ന ഈ സംഘർഷം ഇറാഖിൻ്റെ സുരക്ഷയെയും സമ്പദ്‌വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് ഇറാഖിലെ ഓയിൽ മാർക്കറ്റിംഗ് കമ്പനിയായ സോമോ (SOMO) വ്യക്തമാക്കി.
“Attacks on tankers in the Persian Gulf: Iraq closes oil ports; one Indian killed”













