താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ബംഗ്ലാദേശ് സൈന്യത്തിൽ പുനഃസംഘടന, ഇന്ത്യൻ ഉപദേഷ്ടാവിനെ തിരിച്ചുവിളിച്ചു

ധാക്ക: ബംഗ്ലാദേശിൻ്റെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ ചുമതലയേറ്റതിന് പിന്നാലെ ബംഗ്ലാദേശ് സൈന്യത്തിൽ വൻ അഴിച്ചുപണി. ചീഫ് ഓഫ് ജനറൽ സ്റ്റാഫ് (CGS) ഉൾപ്പെടെയുള്ള ഉന്നത തസ്തികകളിലാണ് മാറ്റം വരുത്തിയത്. സുപ്രധാന സൈനിക കമാൻഡുകളിലും രാജ്യത്തെ പ്രധാന സൈനിക രഹസ്യാന്വേഷണ ഏജൻസിയിലും മാറ്റങ്ങൾ വരുത്തിയതായി ‘ധാക്ക ട്രിബ്യൂൺ’ റിപ്പോർട്ട് ചെയ്യുന്നു.

ലഫ്റ്റനന്റ് ജനറൽ എം. മൈനൂർ റഹ്മാനെ പുതിയ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് (CGS) ആയി നിയമിച്ചു. ലഫ്റ്റനന്റ് ജനറൽ മിർ മുഷ്ഫിഖുർ റഹ്മാനെ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസറായും (PSO), മേജർ ജനറൽ കൈസർ റഷീദ് ചൗധരിയെ സൈനിക രഹസ്യാന്വേഷണ ഏജൻസിയായ DGFI-യുടെ ഡയറക്ടർ ജനറലായും നിയമിച്ചു. സൈന്യത്തിന്മേൽ തൻ്റെ സ്വാധീനം ഉറപ്പിക്കുന്നതിൻ്റെ ഭാഗമായാണ് താരിഖ് റഹ്മാൻ്റെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഷെയ്ഖ് ഹസീന പുറത്തായതിന് ശേഷം മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള മുൻ സർക്കാർ സൈന്യത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു.

ഇന്ത്യൻ ഉപദേഷ്ടാവിനെ തിരിച്ചുവിളിച്ചു

ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ ഡിഫൻസ് അഡ്വൈസറായി സേവനമനുഷ്ഠിച്ചിരുന്ന ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഹഫീസുർ റഹ്മാനെ താരിഖ് റഹ്മാൻ സർക്കാർ തിരിച്ചുവിളിച്ചു. അദ്ദേഹത്തെ മേജർ ജനറലായി ഉയർത്തി 55-ാം ഇൻഫൻട്രി ഡിവിഷൻ്റെ ജനറൽ ഓഫീസർ കമാൻഡിംഗ് (GOC) ആയി നിയമിച്ചിട്ടുണ്ട്.

ഫെബ്രുവരി 12-ന് നടന്ന നിർണായക തിരഞ്ഞെടുപ്പിൽ ബിഎൻപി (BNP) മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് അധികാരത്തിലെത്തിയത്. ഫെബ്രുവരി 17-ന് 60-കാരനായ താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്തതോടെ മുഹമ്മദ് യൂനസിൻ്റെ 18 മാസത്തെ ഭരണത്തിന് അവസാനമായി.

Bangladesh Army reshuffled after Tariq Rahman sworn in, Indian advisor recalled

More Stories from this section

family-dental
witywide