
ധാക്ക: ഷെയ്ഖ് ഹസീനയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച 2024-ലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശിലെ 12.7 കോടി വോട്ടർമാർ ഇന്ന് വോട്ട് രേഖപ്പെടുത്തുന്നു. ഹസീനയുടെ പടിയിറക്കത്തിന് ശേഷമുള്ള ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ രാഷ്ട്രീയ പരിവർത്തനത്തിൽ നിർണ്ണായകമായ 13-ാം പാർലമെന്റ് തെരഞ്ഞെടുപ്പാണ്.
പാർലമെന്റിലെ 299 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമായും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (BNP), ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി നേതാക്കളുടെയും ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളുടെയും സഖ്യവും തമ്മിലാണ് പ്രധാന മത്സരം.
കർശനമായ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ രാവിലെ 7:30-ന് വോട്ടെടുപ്പ് ആരംഭിച്ചു. വൈകുന്നേരം 4:30-ന് വോട്ടെടുപ്പ് അവസാനിക്കും. ഫലം വെള്ളിയാഴ്ചയോടെ അറിയാൻ സാധിക്കും. രാജ്യത്തുടനീളം 42,766 പോളിംഗ് സെന്ററുകളാണുള്ളത്. ആകെ 51 രാഷ്ട്രീയ പാർട്ടികളും ഏകദേശം 2,000 സ്ഥാനാർത്ഥികളുമാണ് മത്സരരംഗത്തുള്ളത്.
ലോകത്തിലെ ആദ്യത്തെ “Gen-Z” രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഒന്ന് തെരഞ്ഞെടുപ്പിൽ വിജയിക്കുമോ അതോ വോട്ടർമാർ പഴയ ഭരണകൂടത്തെ തന്നെ തിരികെ കൊണ്ടുവരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഹസീനയ്ക്ക് മുൻപ് രാജ്യം ഭരിച്ചിരുന്ന ബിഎൻപി ഏറ്റവും കൂടുതൽ സീറ്റുകൾ നേടുമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, അവർക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമോ എന്നത് വ്യക്തമല്ല. ഷെയ്ഖ് ഹസീന പ്രസിഡന്റായ അവാമി ലീഗിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും നിലവിൽ വിലക്കിയിട്ടുണ്ട്.
ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് പിന്നാലെ നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് രാജ്യത്തെ തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. പുതിയതായി അധികാരത്തിൽ വരുന്ന സർക്കാർ നേരിടേണ്ടി വരുന്നത് കടുത്ത വിലക്കയറ്റവും രാജ്യത്തെ കയറ്റുമതിയുടെ 80 ശതമാനവും കൈകാര്യം ചെയ്യുന്ന വസ്ത്ര നിർമ്മാണ മേഖല നേരിടുന്ന പ്രതിസന്ധികളുമാണ്. ക്രമസമാധാന പ്രശ്നങ്ങളും പുതിയ സർക്കാരിന് വെല്ലുവിളിയാകും.
വോട്ടെടുപ്പിനോടനുബന്ധിച്ച് രാജ്യമുടനീളം ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സൈന്യത്തെയും അർദ്ധസൈനിക വിഭാഗങ്ങളെയും വ്യാപകമായി വിന്യസിച്ചിട്ടുണ്ട്. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് ഇടക്കാല സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ് ഷെയ്ഖ് ഹസീന (1996–2001, പിന്നീട് 2009–2024). ബംഗ്ലാദേശിൻ്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ മകളാണിവർ. 1975-ൽ നടന്ന സൈനിക അട്ടിമറിയിൽ അദ്ദേഹവും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടപ്പോൾ ഹസീനയും സഹോദരിയും വിദേശത്തായിരുന്നതിനാലാണ് രക്ഷപ്പെട്ടത്. 2024 ഓഗസ്റ്റ് 5-ന് ബംഗ്ലാദേശിൽ നടന്ന വ്യാപകമായ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് അവർക്ക് പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിടേണ്ടി വന്നു. നിലവിൽ അവർ ഇന്ത്യയിലാണ് കഴിയുന്നത്.
Bangladesh heads to general elections today after Hasina’s resignation, 127 million voters to decide fate















