
വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള കോൺഗ്രസ് അന്വേഷണത്തിൽ മുൻ യുഎസ് പ്രസിഡൻ്റ് ബിൽ ക്ലിൻ്റണും ഭാര്യയും മുൻ സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലരി ക്ലിൻ്റണും മൊഴി നൽകാൻ സമ്മതിച്ചു. ബിൽ ക്ലിൻ്റൻ്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സോഷ്യൽ മീഡിയയിലൂടെയാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. “മുൻ പ്രസിഡന്റും മുൻ സ്റ്റേറ്റ് സെക്രട്ടറിയും അവിടെ ഹാജരാകും, മൊഴിനൽകും” അദ്ദേഹം കുറിച്ചു.
യുഎസ് ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള സമിതിയാണ് എപ്സ്റ്റീൻ കേസിലെ വിവരങ്ങൾക്കായി ക്ലിൻ്റൺ ദമ്പതികളെ വിളിച്ചുവരുത്തിയത്.
സമിതി അയച്ച സമൻസ് നേരത്തെ നിരസിച്ചതിനെത്തുടർന്ന് ഇവർക്കെതിരെ കോടതി അലക്ഷ്യ നടപടികൾ ആരംഭിക്കാൻ സമിതി തീരുമാനിച്ചിരുന്നു. ഇത് ഒഴിവാക്കാനാണ് ഇപ്പോൾ മൊഴി നൽകാൻ തീരുമാനിച്ചത്. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബിൽ ക്ലിന്റണ് ഉണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചും എപ്സ്റ്റീൻ്റെ സ്വകാര്യ വിമാനത്തിൽ നടത്തിയ യാത്രകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാണ് ഈ അന്വേഷണം ലക്ഷ്യമിടുന്നത്.
ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളിൽ ബിൽ ക്ലിൻ്റൻ്റെ ചിത്രം ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, താൻ തെറ്റായൊന്നും ചെയ്തിട്ടില്ലെന്ന് മുൻ ഡെമോക്രാറ്റിക് പ്രസിഡൻ്റ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഈ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ക്ലിൻ്റൺ പക്ഷം ആരോപിച്ചിരുന്നു.
Bill Clinton and wife Hillary to testify in Congressional investigation into Jeffrey Epstein















