സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ കേസില്‍ നിയമിച്ചതിന് നന്ദി പറഞ്ഞ് അതിജീവിതയായ കന്യാസ്ത്രീ റാനിറ്റ്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഭിഭാഷകനായ ജെ ബി ഹരീന്ദ്രനാഥിനെ നിയമിക്കണമെന്ന കന്യാസ്ത്രീയുടെ ആവശ്യം അംഗീകരിച്ച് ഇന്നലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
വിചാരണ കോടതിയില്‍ ഉണ്ടായ തിരിച്ചടിക്കെതിരെ ആ സമയത്ത് തന്നെ അപ്പീല്‍ നല്‍കാനായിരുന്നു കന്യാസ്ത്രീകളുടെ തീരുമാനം. പിന്നാലെ സര്‍ക്കാരും അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണമെന്ന കന്യാസ്ത്രീയുടെ ആവശ്യം സര്‍ക്കാര്‍ ആദ്യം അംഗീകരിച്ചില്ല. അപ്പീലുകളില്‍ സ്‌പെഷ്യല്‍ പ്രോസിക്കുട്ടറെ നിയമിക്കാറില്ല എന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
എന്നാല്‍ അതിജീവിതയായ കന്യാസ്ത്രീ മുഖ്യമന്ത്രി നേരിട്ട് കണ്ട് പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തീരുമാനിച്ചത്. ഇവരുടെ ആവശ്യപ്രകാരം ജെബി ഹരീന്ദ്രനാഥിനെ തന്നെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാകാന്‍ സാധിച്ചതിന്റെ സന്തോഷം ജെബി ഹരീന്ദ്രനാഥ് പങ്കുവെച്ചു.
കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കുകയാണ് ലക്ഷ്യം. വെല്ലുവിളികള്‍ നിറഞ്ഞ കേസ് ആണെന്നും പ്രതീക്ഷയുണ്ടെന്നും ജെ ബി ഹരീന്ദ്രനാഥന്‍ പ്രതികരിച്ചു. വിധിക്കുശേഷമുള്ള ദുരിത ജീവിതത്തെ കുറിച്ച് കന്യാസ്ത്രീകള്‍ തുറന്നു പറഞ്ഞിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഇടപെട്ട് റേഷന്‍ കാര്‍ഡും ഇവര്‍ക്ക് നൽകിയിരുന്നു.
Bishop Franco Mulakkal sexual abuse case: Survivor-nun welcomes appointment of special public prosecutor













