
തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബിജെപി തെരഞ്ഞെടുപ്പ് കൺവെൻഷനിടെ നാടകീയ സംഭവങ്ങൾ. പരിപാടി ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി എസ്. ജയശങ്കർ തന്റെ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് സ്ഥാനാർത്ഥി ആർ. ശ്രീലേഖ വേദി വിട്ടിറങ്ങി. ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി, പ്രസംഗത്തിലുടനീളം രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്നാണ് അഭ്യർത്ഥിച്ചത്. ശ്രീലേഖയുടെയോ വട്ടിയൂർക്കാവ് മണ്ഡലത്തിന്റെയോ പേര് പറയാതിരുന്നതോടെ പ്രകോപിതയായ സ്ഥാനാർത്ഥി സംസ്ഥാന അധ്യക്ഷൻ സംസാരിക്കുന്നതിനിടെ പുറത്തേക്ക് പോകുകയായിരുന്നു. തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചാണ് ഇവരെ തിരികെ എത്തിച്ചത്.
സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ് രംഗത്തെത്തി. സ്ഥാനാർത്ഥികൾക്ക് സ്വാഭാവികമായും നിരവധി തിരക്കുകൾ ഉണ്ടാകുമെന്നും അതുകൊണ്ടാകാം അവർ പുറത്തേക്ക് പോയതെന്നുമാണ് രാജേഷിന്റെ വിശദീകരണം. ശ്രീലേഖ ഉടൻ തന്നെ തിരികെ വന്നുവെന്നും ഇതിൽ മറ്റ് അസ്വാരസ്യങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ബിജെപിക്കുള്ളിലെ ഭിന്നത വീണ്ടും ചർച്ചയായിരിക്കുകയാണ്.
BJP candidate R. Sreelekha walks out of convention after minister omits her name; V.V. Rajesh downplays incident











