
ന്യൂഡൽഹി :ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത നടപടികൾ ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്നും അദ്ദേഹത്തെ പാർലമെന്റിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ദുബെ സഭയിൽ സബ്സ്റ്റാന്റീവ് മോഷൻ നൽകി.
രാഹുൽ ഗാന്ധി ഇനി ഒരിക്കലും തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാൻ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നും അദ്ദേഹം തൻ്റെ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ ശക്തികളുടെ (ജോർജ് സോറോസിനെപ്പോലുള്ളവർ) സഹായത്തോടെ രാഹുൽ ഗാന്ധി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ദുബെ ആരോപിച്ചു. പാർലമെൻ്റിലെ അദ്ദേഹത്തിൻ്റെ പെരുമാറ്റം “ഗുണ്ടായിസം” ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാത്രമല്ല, ഇന്തോ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചും മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവാനെയുടെ പുസ്തകത്തെക്കുറിച്ചും രാഹുൽ ഗാന്ധി അടിസ്ഥാനരഹിതമായ കാര്യങ്ങൾ സഭയിൽ പറയുന്നതിനെതിരെയാണ് ദുബെ പ്രധാനമായും വിരൽ ചൂണ്ടിയത്. ഇതേത്തുടർന്നുണ്ടായ ബഹളത്തിനിടെ സഭ ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവെക്കുകയായിരുന്നു.
രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിക്കുകയും ബാനറുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.
BJP MP Nishikant Dubey demands a lifetime ban on Rahul Gandhi from contesting elections again















