
വടകര: കേരളം ഇക്കുറി കോൺഗ്രസിനും ബിജെപിക്കും ‘പോ മോനെ ദിനേശാ’ എന്ന സന്ദേശം നൽകുമെന്ന് സിപിഎം നേതാവ് ബൃന്ദാ കാരാട്ട്. വടകര എൽഡിഎഫ് സ്ഥാനാർഥി എം കെ ഭാസ്‌കരന്റെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം നിരവധി ദുരന്തങ്ങൾ നേരിട്ടിട്ടുണ്ടെന്ന് ബൃന്ദാ കാരാട്ട് ചൂണ്ടിക്കാട്ടി. പ്രകൃതി ദുരന്തങ്ങളും മനുഷ്യനിർമിത ദുരന്തങ്ങളും സംസ്ഥാനത്തെ ബാധിച്ചപ്പോഴും കേന്ദ്രസർക്കാർ സാമ്പത്തികമായി കേരളത്തെ ഞെരുക്കിയെന്ന് അവർ ആരോപിച്ചു.
എന്നാൽ ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് കേരളത്തിന് രാജ്യത്ത് മുന്നിലെത്താൻ കഴിഞ്ഞതായും അവർ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് പോകുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും, അതിലൂടെ കോൺഗ്രസും ബിജെപിയും തമ്മിൽ വലിയ വ്യത്യാസമില്ലാത്ത അവസ്ഥയാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ കേരളം ഇരു പാർട്ടികൾക്കും ശക്തമായ സന്ദേശം നൽകുമെന്നും, അത് ‘പോ മോനെ ദിനേശാ’ എന്ന സന്ദേശമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.















