നടിയെ ആക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ വിചാരണ കോടതി ജഡ്ജിക്കെതിരെ വിവാദ പരാമർശം നടത്തിയ മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാൾസ് ജോർജിനെതിരെ കേസെടുക്കാൻ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. എട്ടാം പ്രതി ദിലീപ് കോടതിയിലെത്തിയപ്പോൾ ജഡ്ജി എഴുന്നേറ്റു നിന്നു എന്ന തരത്തിലുള്ള ആരോപണമാണ് ചാൾസ് ജോർജ് ഉന്നയിച്ചത്. അഭിഭാഷകരായ രാഹുൽ ശശിധരൻ, ഗിജീഷ് പ്രകാശ് എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് കൊച്ചി സെൻട്രൽ പോലീസിന് കോടതി നിർദ്ദേശം നൽകിയത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടുകൊണ്ട് വിധി വന്നതിന് തൊട്ടുപിന്നാലെ കോടതി പരിസരത്ത് വെച്ചായിരുന്നു ചാൾസ് ജോർജിന്റെ പ്രതികരണം. കോടതിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതും അപകീർത്തികരവുമാണ് ഈ പരാമർശമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഉത്തരവിനെത്തുടർന്ന് ചാൾസ് ജോർജിനെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് ഉടൻ കേസെടുക്കും.












