പുതിയ സാമ്പത്തിക വർഷത്തിൽ ഡിജിറ്റല്‍ പണമിടപാടുകളില്‍ മുതല്‍ ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ വ്യവസ്ഥകളില്‍ വരെ  മാറ്റങ്ങള്‍; മാറ്റം ഇന്നുമുതല്‍ നിലവിൽ

രാജ്യത്ത് ഇന്ന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തിൽ വൻ മാറ്റങ്ങൾ നിലവിൽ വരുന്നു. പ്രധാന മാറ്റം 1961ലെ ആദായ നികുതി നിയമത്തിന് പകരം പുതിയ ഇന്‍കം ടാക്സ് ആക്ട് 2025 നിലവില്‍ വരുമെന്നതാണ്. ഫിനാൻഷ്യൻ ഇയർ(FY), അസസ്‌മെന്റ് ഇയര്‍( AY), പ്രീവിയസ് ഇയര്‍(PY) എന്നീ പദങ്ങള്‍ ഒഴിവാക്കി ഇനി ‘ടാക്സ് ഇയര്‍ (TY)’ മാത്രം രേഖപ്പെടുത്തും.നികുതി സംവിധാനം കൂടുതല്‍ ലളിതമാക്കുകയാണ് ലക്ഷ്യം. സെക്ഷന്‍ 87A പ്രകാരം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി ഇളവ് ലഭിച്ചേക്കാം.

കൂടാതെ, ഇനി പാന്‍ കാര്‍ഡ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് ജനനത്തിയ്യതി തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് മാത്രമായി ഇനി മുതല്‍ പരിഗണിക്കില്ല. എസ്എസ്എൽസി സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് എന്നിവ നിര്‍ബന്ധമാണ്. കൂടാതെ 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കും അഞ്ച് ലക്ഷം രൂപയ്ക്കു മുകളിലുള്ള വാഹന വാങ്ങലിനുമാത്രമേ ഇനിമുതല്‍ പാന്‍ നിര്‍ബന്ധമാകൂ. ബാങ്ക് നിക്ഷേപങ്ങളില്‍ വാര്‍ഷികമായി 10 ലക്ഷം രൂപയ്ക്ക് മുകളില്‍ മാത്രമേ പാന്‍ കാർഡിൻ്റെ ആവശ്യമുള്ളൂ. ഹോട്ടല്‍/റസ്റ്ററന്റ് ബില്‍, കണ്‍വന്‍ഷന്‍ സെന്റര്‍, ബാങ്ക്വറ്റ് ഹാള്‍ ചെലവ്, ഇവന്റ് മാനേജ്‌മെന്റ് തുടങ്ങിയവയ്ക്ക് 50,000 രൂപയായിരുന്ന പരിധി ഒരു ലക്ഷം രൂപയാകും. ബാങ്കുകളിലെയും പോസ്റ്റ് ഓഫിസിലെയും നിക്ഷേപങ്ങളാണെങ്കില്‍ നിലവില്‍ പ്രതിദിനം 50,000 രൂപ നിക്ഷേപിച്ചാല്‍ പാന്‍ വേണം.

ഇന്ന് മുതൽ സ്വര്‍ണപ്പണയം സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ പരിഷ്‌കരിച്ച ചട്ടം പൂര്‍ണതോതില്‍ പ്രാബല്യത്തിലാകും. 2.5 ലക്ഷം രൂപ വരെ പണയം വച്ച സ്വര്‍ണത്തിന് 85 ശതമാനം വരെ വായ്പാനിരക്ക്. 2.5 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ 80 ശതമാനവും 5 ലക്ഷത്തിനു മുകളില്‍ 75% എന്ന പരിധിയും ബാധകമാകും. മൂല്യം കണക്കാക്കുമ്പോള്‍ മുതലിനൊപ്പം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അടയ്‌ക്കേണ്ട പലിശയും കണക്കാക്കും. ഇങ്ങനെ വായ്പയായി ലഭിക്കുന്ന തുകയില്‍ ഇനിമുതല്‍ കുറവുണ്ടാകാം.പഴയ ആദായനികുതി സ്‌കീമില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവന്‍സിന് ലഭിച്ചിരുന്ന നികുതിയിളവ് പരിധി വര്‍ധിക്കും. നിലവില്‍ ഒരു കുട്ടിക്ക് പ്രതിമാസം 100 രൂപ വരെയുള്ള അലവന്‍സിനാണ് നികുതി ഇളവ് ബാധകമായിരുന്നത്. ഈ പരിധി 3,000 രൂപയാക്കി വര്‍ധിപ്പിച്ചു. എന്നാൽ പരമാവധി 2 കുട്ടികള്‍ക്കേ ഇളവ് ലഭിക്കൂ. ഹോസ്റ്റല്‍ അലവന്‍സ് പരിധി 300 രൂപയായിരുന്നത് 9,000 രൂപയായും ഉയരും.

ടോള്‍ പ്ലാസകള്ളിൽ ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം അനുവദിച്ച് പണം വാങ്ങുന്നത് അവസാനിപ്പിക്കും. വാര്‍ഷിക ടോള്‍ പാസിന്റെ വില 75 രൂപയാക്കി വര്‍ധിപ്പിച്ചു. ഇതുവരെ 3,000 രൂപയായിരുന്ന നിരക്ക് 3,075 രൂപയാകും എന്ന് ചുരുക്കം. ഫാസ്ടാഗ് അടിസ്ഥാനമാക്കിയാണ് ഇതും പ്രവര്‍ത്തിക്കുക. ഈ പാസ് ഉപയോഗിച്ച് 200 യാത്ര നടത്താം. ട്രെയിന്‍ ടിക്കറ്റ് കാന്‍സലേഷനുമായി ബന്ധപ്പെട്ട്, ട്രെയിന്‍ പുറപ്പെടുന്നതിന് 8 മണിക്കൂറോ അതില്‍ കുറവോ ശേഷിക്കെ ടിക്കറ്റ് റദ്ദാക്കിയാല്‍ തുക മുഴുവന്‍ നഷ്ടമാകും. ട്രെയിന്‍ പുറപ്പെടുന്നതിന് 8-24 മണിക്കൂറുകള്‍ക്കകമാണ് ക്യാന്‍സലേഷനെങ്കില്‍ 50% റീഫണ്ടും, 24-72 മണിക്കൂറുകള്‍ക്കകമാണെങ്കില്‍ 75% റീഫണ്ടും ലഭിക്കും. 72 മണിക്കൂറിന് മുമ്പാണ് ക്യാന്‍സല്‍ ചെയ്യുന്നതെങ്കില്‍ മുഴുവന്‍ റീഫണ്ടും ലഭിക്കില്ല, ഇവിടെ മാക്‌സിമം ക്യാന്‍സലേഷന്‍ ചാര്‍ജ്ജുകള്‍ ബാധകമാകും.

രാജ്യത്ത് എല്ലാ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കും ടു-ഫാക്ടര്‍ ഒതന്റിക്കേഷന്‍ നിര്‍ബന്ധമാകും. ഒടിപിക്ക് പുറമേ പിന്‍, സോഫ്റ്റ്വെയര്‍ ടോക്കണ്‍, ഫിംഗര്‍പ്രിന്റ് അടക്കമുള്ള ബയോമെട്രിക്‌സ് തുടങ്ങിയവയും ഇതിന് ഉപയോഗിക്കാം. ഈ മാറ്റങ്ങള്‍ക്ക് പുറമേ ക്രെഡിറ്റ് സ്‌കോര്‍ അപ്ഡേഷന്‍ 7 ദിവസം കൂടുമ്പോള്‍ നടക്കും. എടിഎം (ATM) ഫീസുകളില്‍ വര്‍ദ്ധനവ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗ നിയന്ത്രണം എന്നിവയുമുണ്ടാകും. സീറോ ബാലന്‍സ് അക്കൗണ്ട് അടിസ്ഥാന സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് ഇന്റര്‍നെറ്റ്/മൊബൈല്‍ ബാങ്കിങ് അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാകും.

സൂക്ഷ്മ, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള ഈടുരഹിത വായ്പ പരിധി 10 ലക്ഷം രൂപയായിരുന്നത് 20 ലക്ഷം രൂപയായി ഉയരും. തപാല്‍ വഴി ഇന്ത്യയ്ക്കുള്ളില്‍ അയയ്ക്കുന്ന സാധനങ്ങള്‍ക്ക് ബാധകമായ ഇന്‍ഷുറന്‍സ് പരിധി ഒരു ലക്ഷം രൂപയായിരുന്നത് 5 ലക്ഷമാക്കാനും തീരുമാനം. വിദ്യാഭ്യാസ, ചികിത്സ ചെലവുകള്‍ക്കായി വിദേശത്തേക്ക് പണമയയ്ക്കുന്നതിനുള്ള നിലവിലെ ടിസിഎസ് 5 ശതമാനമായിരുന്നത് 2 ശതമാനമായി കുറയും. ഇതിനു പുറമേ വിദേശ ടൂര്‍ പാക്കേജുകളുടെ ടിഎസിഎസും കുറയും.

Changes in the new financial year, from digital payments to train ticket cancellation rules; changes effective from today