ചാർളി കിർക്ക് വധം: വെടിവയ്പ്പ് ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഭാഗം; പക്ഷപാതം ഉണ്ടാകുമെന്ന് ആശങ്ക

ആക്ടിവിസ്റ്റ് ചാർളി കിർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വെടിവയ്പ് ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഭാഗം അഭിഭാഷകർ എതിർപ്പ് രേഖപ്പെടുത്തി. ഇത്തരം ഗ്രാഫിക് ദൃശ്യങ്ങൾ പ്രതിക്ക് ന്യായമായ വിചാരണ ലഭിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നാണു വാദം.യൂട്ടാ സർവകലാശാലയിൽ പ്രസംഗത്തിനിടെയായിരുന്നു ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന വിചാരണയിൽ ദൃശ്യങ്ങളിൽ നിന്നുള്ള സ്ക്രീൻഷോട്ടുകൾ തെളിവായി ഹാജരാക്കിയെങ്കിലും പൂർണ വീഡിയോ പ്രദർശിപ്പിക്കാൻ കോടതി അനുമതി നൽകിയില്ല.

ഹൈ-പ്രൊഫൈൽ കേസുകളിൽ മാധ്യമപ്രചരണം ജൂറി അംഗങ്ങളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിലൂടെ ലഭിക്കുന്ന മുൻകൂട്ടിയുള്ള വിവരങ്ങൾ കോടതിയിൽ അവതരിപ്പിക്കുന്ന തെളിവുകളെ വിലയിരുത്തുന്നതിൽ പക്ഷപാതം സൃഷ്ടിക്കാമെന്ന് കോർനെൽ ലോ സ്കൂൾ പ്രൊഫസർ വാലറി ഹാൻസ് പറഞ്ഞു.കോടതിയിൽ ടിവി ക്യാമറകളും ഫോട്ടോഗ്രാഫർമാരെയും അനുവദിക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. മാധ്യമങ്ങളുടെ സാന്നിധ്യം കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണു വാദം.

എന്നാൽ പ്രോസിക്യൂഷനും മാധ്യമസ്ഥാപനങ്ങളും ചാർളി കിർക്കിന്റെ ഭാര്യയും വിചാരണ തുറന്ന നിലയിൽ തുടരണമെന്ന് ആവശ്യപ്പെട്ടു. സുതാര്യത ഇല്ലെങ്കിൽ തെറ്റായ പ്രചരണങ്ങൾ വർധിക്കുമെന്നും അവർ വ്യക്തമാക്കി.കേസിൽ 22 വയസുള്ള ടൈലർ റോബിൻസൺ ആണ് പ്രതി. 2023 സെപ്റ്റംബർ 10ന് യൂട്ടാ വാലി യൂണിവേഴ്സിറ്റി ക്യാമ്പസിലുണ്ടായ വെടിവയ്പ്പിലാണ് ചാർളി കിർക്ക് കൊല്ലപ്പെട്ടത്. ഗുരുതര കൊലപാതകക്കുറ്റം ചുമത്തിയിട്ടുള്ള റോബിൻസണിനെതിരെ വധശിക്ഷ ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്റെ നീക്കം.

പ്രതി ഇതുവരെ കുറ്റസമ്മതം രേഖപ്പെടുത്തിയിട്ടില്ല. Turning Point USAയുടെ സഹസ്ഥാപകനായ കിർക്കിന്റെ പ്രസംഗം കേൾക്കാൻ ഏകദേശം 3,000 പേർ റാലിയിൽ പങ്കെടുത്തിരുന്നു. കുറ്റകൃത്യം അതിക്രൂരമാണെന്ന് തെളിയിച്ചാൽ മാത്രമേ വധശിക്ഷ ലഭിക്കുകയുള്ളൂവെന്നും, അതിനാണ് വെടിവയ്പ് ദൃശ്യങ്ങൾ നിർണായകമാകുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ ഒരു പ്രോസിക്യൂട്ടറുടെ മകൾ വെടിവയ്പ്പ് നടന്ന റാലിയിൽ പങ്കെടുത്തിരുന്നുവെന്ന കാരണത്താൽ പ്രാദേശിക പ്രോസിക്യൂട്ടർമാരെ ഒഴിവാക്കണമെന്ന ആവശ്യവും പ്രതിഭാഗം ഉന്നയിച്ചിട്ടുണ്ട്.

Charlie Kirk murder: Defense opposes showing shooting footage; fears bias