കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.പ്രതിഭയ്ക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ നടപടിയെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആയിരുന്നു മുസ്ലിം ലീഗ് നേതാവും കായംകുളം യുഡിഎഫ് കണ്‍വീനറുമായ എ ഇര്‍ഷാദ് യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത് .
സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് സിപിഐഎം. കായംകുളത്ത് കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാതയുടെ നേതൃത്വത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. വിവാദങ്ങള്‍ക്ക് പിന്നാലെ മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് മണ്ഡലം പ്രസിഡന്റ് എ ഇര്‍ഷാദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇര്‍ഷാദിനെതിരെ സ്വീകരിച്ച നടപടി ഉയര്‍ത്തി കാട്ടിയാണ് യുഡിഎഫിന്റെ പ്രതിരോധം.
വിഷയത്തില്‍ ഇര്‍ഷാദ് ഖേദം പ്രകടിപ്പിച്ചിരുന്നു. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും നീണ്ട പ്രസംഗത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചതാണെന്നും ഇര്‍ഷാദ് പറഞ്ഞു. പരാമര്‍ശത്തെ ഒരിക്കലും പിന്തുണക്കില്ലെന്നും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നും എതിര്‍ സ്ഥാനാര്‍ഥി എം ലിജുവും വ്യക്തമാക്കി. എന്നാല്‍, മാപ്പ് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ല എന്നും വ്യക്തിപരമായ അധിക്ഷേപം വലിയ വേദന ഉണ്ടാക്കിയെന്നും യു പ്രതിഭ പ്രതികരിച്ചു.
Chief Electoral Officer takes action against abusive remarks against U. Pratibha; instructs Alappuzha District Collector














