
തിരുവനന്തപുരം: നേമത്ത് നടന്ന കൺവെൻഷനിൽ പഴയ യുഡിഎഫ് സ്ഥാനാർത്ഥി വി സുരേന്ദ്രൻ പിള്ളയെ വേദിയിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനം. 2016-ൽ നേമത്ത് ബിജെപി അക്കൗണ്ട് തുറക്കാൻ കാരണം കോൺഗ്രസ് ആണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഒരു കോൺഗ്രസ് നേതാവ് മറ്റൊരു സീറ്റിൽ ജയിക്കാൻ വോട്ട് മറിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുടെ കൺവെൻഷനിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ വിമർശനം. നിറഞ്ഞ സദസ്സിലേക്ക് പിണറായി വിജയൻ എത്തിയപ്പോൾ മുദ്രാവാക്യങ്ങൾ ഉയർന്നു. മുഖ്യമന്ത്രി വേദിയിൽ കയറിയിട്ടും മുദ്രാവാക്യം വിളിക്കുന്നത് നിർത്താത്തതിനാൽ അദ്ദേഹം വേദിയിൽ നിന്ന് തിരിച്ച് ശാസിക്കുകയും ചെയ്തു. ഇടത് സ്ഥാനാർത്ഥിയും വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.












