
തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ കേരളം മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ യുഡിഎഫിന്‍റെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോവിഡ് കാലഘട്ടത്തിൽ കേരളം വലിയ സൗകര്യങ്ങൾ ഒരുക്കിയെന്നും എൽഡിഎഫ് അധികാരത്തിലെത്തിയതോടെ ആരോഗ്യ രംഗത്ത് ഗണ്യമായ മാറ്റങ്ങൾ വരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ആർദ്രം പോലുള്ള പദ്ധതികൾ അതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, വർഗീയ സംഘടനകൾ ഇല്ലാത്തതുകൊണ്ടല്ല കേരളത്തിൽ വർഗീയ സംഘർഷങ്ങൾ ഇല്ലാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില വർഗീയ സംഘടനകളുടെ ശക്തമായ സാന്നിധ്യം കേരളത്തിലുണ്ട്. 2016ന് ശേഷം കലാപങ്ങൾ ഉണ്ടായിട്ടുണ്ടോ? വർഗീയ സംഘടനകളെ ആശ്രയിച്ച് ആരും നിൽക്കുന്നില്ല. ആരെങ്കിലും മുന്നോട്ട് വന്നാൽ കർശനമായി നേരിടുന്നുണ്ട്.
തലപൊക്കാൻ അവർക്ക് താത്പര്യമില്ലാത്തതല്ല. വർഗീയ സംഘടനകളെ എതിർക്കുന്നത് ഹിന്ദുക്കൾക്കോ മുസ്ലിം സമുദായത്തിനോ എതിരല്ല. ഒരു മതവിഭാഗത്തെയും വർഗീയമായി കാണുന്നില്ല. എന്നാൽ, അങ്ങനെയൊരു ചിത്രം സൃഷ്ടിക്കാൻ ലീഗ് സുഹൃത്തുക്കൾ പോലും ശ്രമിച്ചുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഏതിനും നേരും നെറിയും വേണമെന്നും നിലനിൽപ്പിന് വേണ്ടി എന്തും ചെയ്യുകയാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.












