തിരുവനന്തപുരം: വെനസ്വേലയിലെ യുഎസ് അധിനിവേശത്തെ അപലപിച്ചും അമേരിക്കൻ നടപടിയിലെ കേന്ദ്ര സർക്കാരിന്‍റെ മൗനത്തെ വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ അസാധാരണമായ സംഭവമാണിതെന്നും വെനസ്വേലയുടെ പരമാധികാരം വകവയ്ക്കാതെയാണ് അമേരിക്കയുടെ ഇടപെടലെന്നും അമേരിക്കയുടെ ഈ നടപടിക്കെതിരെ ശബ്ദമുയരണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ തുടർ പ്രക്രിയയെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. പദ്ധതിയെ കരിവാരി തേക്കുന്നത് എന്തുതരം മാധ്യമപവർത്തനമാണെന്നും ജനങ്ങൾക്ക് എതിരായ രാഷ്ടീയ ലക്ഷ്യമാണ് ഇതിന്‍റെ പിന്നിൽ. ജനങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് വിഭവങ്ങൾ വിന്യസിക്കാൻ ശാസ്ത്രീയമായ ആസൂത്രണം അത്യാവശ്യമാണെന്ന് സർക്കാർ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ആസൂത്രണ പ്രകൃയയ്ക്ക് നല്‍കുന്ന പ്രാധാന്യം കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് തന്നെ കേരളം വികസന പാതയില്‍ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ മുന്നേറ്റം കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിലെ പ്രവർത്തനത്തിലും പ്രതിഫലിക്കുന്നുണ്ട്. യുഡിഎഫ് സർക്കാരിന് കീഴില്‍ തകര്‍ന്നടിഞ്ഞതാണ് പൊതുമേഖല സ്ഥാപനങ്ങൾ. അവയെ സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാൻ കേന്ദ്ര സർക്കാര്‍ ശ്രമിച്ചപ്പോൾ അതിന് പ്രതിരോധം തീർക്കുകയാണ് കേരള സർക്കാർ ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
CM pinarayi vijayan condemns US invasion of Venezuela; Voice should be raised against American action












