
തിരുവനന്തപുരം: പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു. പറവൂർ മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സൺ വത്സല പ്രസന്നകുമാറാണ് ബിജെപിയിൽ അംഗമായത്. മാരാർജി ഭവനിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് വത്സല പ്രസന്നകുമാറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. “വിസ്മയം പറവൂരിൽ നിന്നാകട്ടെ” എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.
ബിജെപിയുടെ വികസന പ്രവർത്തനങ്ങളാണ് തന്നെ പാർട്ടിയിലേക്ക് ആകർഷിച്ചതെന്ന് വത്സല പ്രസന്നകുമാർ വ്യക്തമാക്കി. ഇവിടെ മാറ്റങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിക്കുമെന്നും ബിജെപിയിൽ അംഗമാകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ശബരിമല സ്വർണക്കൊള്ളക്കാർ ജയിലിൽ പോയേ തീരൂവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഈ വിഷയം ബിജെപി വിട്ടുകൊടുക്കില്ല. സിപിഎമ്മും കോൺഗ്രസും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ ആദ്യ ബജറ്റിനെ അദ്ദേഹം അഭിനന്ദിച്ചു. തലസ്ഥാന നഗരത്തിന്റെ വികസനത്തിനുള്ള ബ്ലൂപ്രിന്റാണ് ഈ ബജറ്റെന്നും വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പറയുന്നതെല്ലാം ചെയ്തുകാണിക്കുന്ന പാർട്ടിയാണ് ബിജെപിയെന്ന് തെളിയിക്കുന്നതാണ് ഈ ബജറ്റെന്നും അദ്ദേഹം പറഞ്ഞു.















