ദില്ലി: സ്ഥാനാര്‍ത്ഥി പട്ടികക്കൊപ്പം പുതിയ കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കാൻ നീക്കവുമായി കോൺഗ്രസ് നേതൃത്വം. പുതിയ കെപിസിസി അധ്യക്ഷനാകുള്ള മുൻഗണന ബെന്നി ബെഹനാന് ആയതിനാൽ അദ്ദേഹത്തെ നിയോഗിക്കാനാണ് സാധ്യത. നിലവിൽ പാര്‍ട്ടിയിലെ ഭൂരിപക്ഷ പിന്തുണയും ബെന്നി ബെഹനാനാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് തുറന്ന് വ്യക്തമാക്കിയ ആളാണ് ബെന്നി ബെഹനാൻ. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനാണ് തീരുമാനം.
ആന്‍റോ ആന്‍റണിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഉണ്ണികൃഷ്ണണ പോറ്റി വിവാദം ബാധിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ബെന്നി ബെഹനാൻ അധ്യക്ഷനാകാൻ സാധ്യതയേറുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ മത്സരിക്കുമോ അതോ പകരം പുതിയ അധ്യക്ഷൻ വരുമോയെന്നതൊക്കെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് നടത്തുന്നത് മികച്ച പ്രകടനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഡി സതീശന്‍റെ യാത്ര വമ്പിച്ച വിജയമായിരുന്നുവെന്നും കോണ്‍ഗ്രസ് പ്രചാരണ സമിതി ചെയര്‍മാൻ ആക്കിയതിന് ഹൈക്കമാന്‍ഡിനോട് നന്ദിയുണ്ടെന്നും കോണ്‍ഗ്രസ് പ്രചാരണ സമിതിയുടെ ആദ്യ യോഗം 16ന് കെപിസിസി ആസ്ഥാനത്ത് നടക്കുമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ പ്രതികരിച്ചു.
പത്തുവര്‍ഷത്തെ ഭരണത്താൽ ജനങ്ങള്‍ മടുത്തു. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുകയാണ്. ഒന്നും മനസിലാകാത്ത ഒരാൾ മുഖ്യമന്ത്രിയാണ്. ഇനിയും ഒരിക്കൽ കൂടി നമ്മെ ഭരിച്ചു കളയും എന്ന ചിന്തയാണുള്ളത്. സര്‍ക്കാരിന്‍റെ പണം എടുത്ത് കെഎസ്ആര്‍ടിസി ബസിൽ പരസ്യം കൊടുക്കുന്നു. ആഗോള അയ്യപ്പ സംഗമത്തിൽ നടന്നത് വൻ തട്ടിപ്പാണന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Congress moves to announce new KPCC president along with candidate list; Benny Behanan likely













