നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. കടുത്ത അനിശ്ചിതത്വങ്ങൾക്കൊടുവിൽ കെ. സുധാകരനെ പട്ടികയിൽ നിന്ന് ഒഴിവാക്കി. കണ്ണൂരിൽ ടി.ഒ. മോഹനൻ സ്ഥാനാർത്ഥിയാകും. സുധാകരനെപ്പോലെ തന്നെ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ പാർട്ടി ഉറച്ചുനിന്നതോടെ കോന്നിയിൽ അടൂർ പ്രകാശിനും സീറ്റ് ലഭിച്ചില്ല. പകരം സതീഷ് കൊച്ചുപറമ്പിലാണ് കോന്നിയിൽ ജനവിധി തേടുന്നത്. യുവനേതാക്കൾക്കും പുതിയ മുഖങ്ങൾക്കും വലിയ പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ് പ്രഖ്യാപിച്ച പട്ടിക.
പ്രധാന മണ്ഡലങ്ങളിൽ അബിൻ വർക്കി (ആറൻമുള), ശബരിനാഥൻ (നേമം), എബി കുര്യാക്കോസ് (ചെങ്ങന്നൂർ) എന്നിവർ മത്സരരംഗത്തുണ്ട്. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ സ്ഥാനാർത്ഥിയാകുന്നത് ശ്രദ്ധേയമാണ്. കായംകുളത്ത് എം. ലിജുവും കൊച്ചിയിൽ മുഹമ്മദ് ഷിയാസും വൈപ്പിനിൽ ടോണി ചമ്മിണിയും മത്സരിക്കും. തൃപ്പൂണിത്തുറയിൽ ദീപക് ജോയിയും ഇടുക്കിയിൽ റോയ് കെ. പൗലോസും സ്ഥാനാർത്ഥികളാകും. പൂഞ്ഞാറിൽ സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്) ആണ് കോൺഗ്രസ് പ്രതിനിധി.
അതേസമയം, എൽദോസ് കുന്നപ്പിള്ളിക്കും ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരനും ഇത്തവണ സീറ്റില്ല. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറെയും പട്ടികയിൽ പരിഗണിച്ചിട്ടില്ല. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ പഴകുളം മധുവും അടൂരിൽ ശാന്തകുമാറും മത്സരിക്കും. ആലപ്പുഴയിൽ കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസിനാണ് നറുക്കുവീണത്. ഉടുമ്പൻചോലയിൽ സേനാപതി രാജുവും കാഞ്ഞിരപ്പള്ളിയിൽ റോണി കെ. ബേബിയും ഷൊർണ്ണൂരിൽ പി. ഹരി ഗോവിന്ദനും ജനവിധി തേടും.
Congress releases second candidate list; Sudhakaran and Adoor Prakash excluded














