തെലങ്കാനയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് മിന്നും വിജയം. സംസ്ഥാനത്തെ ഭൂരിഭാഗം മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും വ്യക്തമായ ആധിപത്യം സ്ഥാപിച്ചുകൊണ്ട് കോൺഗ്രസ് കരുത്തുതെളിയിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ജനപ്രീതി അളക്കപ്പെട്ട ഈ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ബി.ആർ.എസിനെയും (ഭാരത് രാഷ്ട്ര സമിതി) ബിജെപിയേയും ബഹുദൂരം പിന്നിലാക്കിയാണ് കോൺഗ്രസിന്റെ മുന്നേറ്റം. 116 മുൻസിപ്പാലിറ്റികളിലായി 2582 വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പില്‍ 1347ലും കോൺഗ്രസ് വിജയിച്ചു. ബി ആർ എസ് 714 വാർഡുകളിൽ വിജയിച്ചപ്പോൾ ബിജെപി 261 വാർഡുകളിലാണ് ജയിച്ചത്. ബാക്കി വരുന്ന 256 വാർഡുകളിൽ സ്വതന്ത്രരും മറ്റ് പാർട്ടികളുമാണ് വിജയിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തദ്ദേശ ഭരണ സ്ഥാപനങ്ങളും പിടിച്ചെടുത്തതോടെ തെലങ്കാനയിൽ കോൺഗ്രസ് തങ്ങളുടെ പദവി കൂടുതൽ ശക്തമാക്കി. ബി.ആർ.എസിന്റെ പല കോട്ടകളിലും വിള്ളലുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചു. അതേസമയം, ബി.ജെ.പി ചിലയിടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും സംസ്ഥാനതലത്തിൽ കോൺഗ്രസിന് വലിയ ഭീഷണി ഉയർത്താനായില്ല. സർക്കാരിന്റെ വികസന നയങ്ങൾക്കും ക്ഷേമ പദ്ധതികൾക്കുമുള്ള അംഗീകാരമാണ് ഈ വിജയമെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
തോൽവി സമ്മതിച്ച ബി.ആർ.എസ് നേതൃത്വം, പാർട്ടി കൂടുതൽ പരിശോധനകൾ നടത്തുമെന്നും ശക്തമായി തിരിച്ചുവരുമെന്നും അറിയിച്ചു. മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകൻ കെ.ടി. രാമറാവു ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കേന്ദ്രീകരിച്ച ഇടങ്ങളിൽ പോലും തിരിച്ചടി നേരിട്ടത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ വിജയം കോൺഗ്രസിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്.
Congress Secures Landmark Victory in Telangana Municipal Elections; Major Setback for BRS













