കേന്ദ്ര സർക്കാരിന്റെ എഫ്സിആർഎ (FCRA) നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസും യുഡിഎഫും രംഗത്ത്. രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ രാത്രി അടിയന്തരമായി ഓൺലൈനായി ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിലാണ് ഭേദഗതി ബില്ലിനെ ഒരു സാഹചര്യത്തിലും പാസാക്കാൻ അനുവദിക്കില്ലെന്ന നിർണ്ണായക തീരുമാനമെടുത്തത്. ബില്ലിനെതിരെ നാളെ രാവിലെ പത്ത് മണിക്ക് പാർലമെന്റ് കവാടത്തിൽ യുഡിഎഫ് എംപിമാർ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. അടിയന്തര സാഹചര്യ കണക്കിലെടുത്ത് എല്ലാ എംപിമാരും നാളെ പാർലമെന്റിൽ എത്തണമെന്ന് പാർട്ടി അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെയും സന്നദ്ധ സംഘടനകളെയും പ്രതികൂലമായി ബാധിക്കുന്ന ഈ ഭേദഗതി ബില്ലിനെതിരെ ദേശീയ തലത്തിൽ വലിയ പ്രതിഷേധം ഉയർത്താനാണ് കോൺഗ്രസ് നീക്കം.
കെസി വേണുഗോപാലിന്റെ അറിയിപ്പ് ഇപ്രകാരം
എഫ്.സി.ആര്‍.എ നിയമ ഭേദഗതി ബില്ല് അവതരിപ്പിക്കുന്നതിനാല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് അടിയന്തരമായി ഡല്‍ഹിയിലെത്തി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ഇത് പൂര്‍ണമായും ഭരണഘടനാവിരുദ്ധമായ നിയമമാണ്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ എംപിമാര്‍ പ്രചാരണത്തിന്റെ തിരക്കിലായ സമയം നോക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് എന്‍ജിഒകളെയും സമുദായ സംഘടനകളെയുംപ്രത്യേകിച്ച് ന്യൂനപക്ഷ സമൂഹങ്ങള്‍ നടത്തുന്ന സംഘടനകളെയും നശിപ്പിക്കും.അതിനാല്‍ ഈ ബില്‍ ഒരുവിധേനയും പാസാകാന്‍ അനുവദിക്കില്ല.ഈ ബില്ലിനെതിരെ രാവിലെ 10.30-ന് പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെസി വേണുഗോപാല്‍ എംപി അറിയിച്ചു. സ്വൈര്യമായി ജീവിക്കുന്ന ജനങ്ങളെ വിഭജിച്ച് അവര്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനുള്ള നീക്കമാണ് പ്രധാനമന്ത്രിയും ബിജെപിയും നടത്തുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍. ഇത് ഡെമോക്ലസിന്റെ വാള്‍ പോലെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കു മുകളില്‍ പതിയിരിക്കുകയാണ്. കേരളത്തിലടക്കം, പ്രത്യേകിച്ച് ക്രിസ്ത്യന്‍ സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഗൂഢശ്രമമാണിത്. സന്നദ്ധ സേവനം നടത്തുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും ആകെ വരിഞ്ഞു മുറുക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
Congress to oppose FCRA Amendment Bill; UDF MPs to protest at Parliament tomorrow













