തിരുവനന്തപുരത്ത് നടന്ന പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിൽ പിണറായി സർക്കാരിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. സഞ്ജു സാംസണിനെ പ്രശംസിച്ചുകൊണ്ട് പ്രസംഗമാരംഭിച്ച അദ്ദേഹം, കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് ആരോപിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിയന്ത്രിക്കുന്നതെന്നും, മോദി രാജ്യത്തെ വഞ്ചിച്ചുവെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു.
തനിക്കെതിരെ മണിക്കൂറുകളോളം ഇഡി അന്വേഷണം നടക്കുമ്പോൾ, എന്തുകൊണ്ടാണ് പിണറായി വിജയനെതിരെ അന്വേഷണ ഏജൻസികൾ അനങ്ങാത്തതെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിൽ ‘സിജെപി’ (സിപിഎം-ബിജെപി കൂട്ടുകെട്ട്) ആണ് നിലവിലുള്ളതെന്നും യുഡിഎഫിനെ തോൽപ്പിക്കാൻ ഇരുപാർട്ടികളും കൈകോർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി താൽപ്പര്യങ്ങൾ സംരക്ഷിക്കാത്ത ഈ സർക്കാരിന്റേത് കമ്യൂണിസ്റ്റ് സ്വഭാവമല്ല, മറിച്ച് കോർപ്പറേറ്റ് ശൈലിയാണെന്നും രാഹുൽ പരിഹസിച്ചു.
സിപിഎം എന്നത് ‘കോർപ്പറേറ്റ് പാർട്ടി ഓഫ് ഇന്ത്യ’ എന്ന് പേര് മാറ്റുന്നതാകും ഉചിതമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. കേരളത്തിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം അനിവാര്യമാണെന്നും, ജനവിരുദ്ധ ഭരണത്തിനെതിരെ ജനങ്ങൾ അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മഅമേരിക്കക്കും ഇസ്രയേലലിനുമെതിരെ പ്രതികരിക്കാത്ത മോദിയുടെ മൗനം രാജ്യത്തിന് നാണക്കേടെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
“Corporate Party of India”: Rahul Gandhi Slams CPM-BJP Nexus and Pinarayi Govt at Puthuyuga Yatra Finale












