കേരളത്തിനോടുള്ള കേന്ദ്ര ബജറ്റ് അവഗണനയ്ക്കെതിരെ നാളെ കരിദിനം ആചരിക്കാൻ സിപിഐഎം. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തും. പ്രതിഷേധ പ്രകടനം നടത്താനും തീരുമാനം. ബജറ്റിന് മുമ്പ് കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കേരളം 29 ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇത് ഒന്നുപോലും പരിഗണിച്ചില്ലെന്നും ഇന്ത്യയുടെ ഭൂപടത്തിൽ കേരളം നിലനിൽക്കുന്നില്ല എന്ന രീതിയിലുള്ള ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന ഒരു പദ്ധതിയും കേരളത്തിന് ലഭിച്ചില്ല. കേരളത്തിന്റെ സ്വപ്‌നമായ എയിംസ് ഈ ബജറ്റിലും പ്രഖ്യാപിച്ചില്ല. റെയിൽവെ വികസനത്തിനായുള്ള 7 അതിവേഗ ഇടനാഴികളിലും കേരളമില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനുള്ള. പ്രത്യേക പാക്കേജും അംഗീകരിക്കപ്പെട്ടില്ല. ആയുർവ്വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിന് ആയുർവേദ എയിംസ് ഇല്ല. ഉൾനാടൻ ജല ഗതാഗത പദ്ധതിയിലും കേരളമില്ലെന്നു സിപിഐഎം വ്യക്തമാക്കി.
സാധാരണക്കാരെ പൂർണ്ണമായും കൈയ്യൊഴിഞ്ഞ് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്നതാണെന്ന് കേന്ദ്ര സർക്കാരിൻ്റെ ഈ ബജറ്റ്. സംസ്ഥാനത്തിന്റെ എല്ലാവിധ താൽപര്യങ്ങളേയും ഹനിക്കുന്ന ഒന്നായി കേന്ദ്ര ബജറ്റ് മാറിയിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം കേരളത്തിൽ ഫലപ്രദമായി നടന്നുകൊണ്ടിരിക്കുന്ന ഈ പദ്ധതിയെ തകിടം മറിക്കുന്നതാണന്നും ക്ഷേമ പദ്ധതികൾ വർദ്ധിപ്പിക്കുന്നതിനുള്ള യാതൊരു നീക്കവും ഈ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും സിപിഐഎം പ്രസ്താവനയിൽ പറയുന്നു.
CPIM observes black day tomorrow against central budget neglect towards Kerala












