ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തലിൽ കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ സിപിഎം; അച്ചടക്കലംഘനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ജില്ലാ നേതൃത്വം, പ്രതീക്ഷിച്ച നടപടിയെന്ന് പ്രതികരണം

സിപിഎം പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു. പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറി വിവാദവുമായി ബന്ധപ്പെട്ട് നേതൃത്വവുമായി പരസ്യമായി കലഹിച്ച കുഞ്ഞികൃഷ്ണൻ കടുത്ത അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ തീരുമാനം റിപ്പോർട്ട് ചെയ്യുന്നതോടെ പുറത്താക്കൽ നടപടി ഔദ്യോഗികമാകും. പ്രതീക്ഷിച്ച നടപടിയെന്നാണ് കുഞ്ഞികൃഷ്ണൻ പ്രതികരിച്ചത്.

ഫണ്ട് തിരിമറി പരാതി ഉന്നയിച്ചതിന് പിന്നാലെ പാർട്ടിയുമായി അകന്നുനിൽക്കുകയായിരുന്ന കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ സംസ്ഥാന നേതൃത്വം ഉൾപ്പെടെ ഇടപെട്ടിരുന്നു. എന്നാൽ, നേതൃത്വത്തിന്റെ ഒത്തുതീർപ്പ് ഫോർമുലകൾ തള്ളിയ അദ്ദേഹം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തും സജീവമായിരുന്നില്ല. ഇതിനിടെ പാർട്ടിയുടെ അച്ചടക്ക പരിധി ലംഘിച്ച് പൊതു മധ്യത്തിൽ പ്രതികരിച്ചതും രഹസ്യവിവരങ്ങൾ പുറത്തുവിട്ടതും ഗൗരവകരമായ കുറ്റമായാണ് ജില്ലാ നേതൃത്വം കണക്കാക്കുന്നത്.

പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഉൾപ്പെട്ട ഫണ്ട് വിവാദത്തിൽ പരാതിക്കാരനായിരുന്ന കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുന്നത് പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അഴിമതിക്കെതിരെ നിലപാട് എടുത്തയാളെ പുറത്താക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഒരു വിഭാഗം കരുതുന്നുണ്ടെങ്കിലും സംഘടനാ മര്യാദകൾ ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന കർശന നിലപാടിലാണ് ജില്ലാ സെക്രട്ടേറിയറ്റ്. ഇതോടെ പയ്യന്നൂർ സിപിഎമ്മിലെ വിഭാഗീയത പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.

More Stories from this section

family-dental
witywide