മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലൂടെ തട്ടിപ്പിന് ഇരയാക്കാൻ ശ്രമം. മുംബൈ പോലീസിന്റെ പേരിലാണ് തട്ടിപ്പ് സംഘം തിരുവഞ്ചൂരിനെ ഫോണിൽ ബന്ധപ്പെട്ടത്. തട്ടിപ്പുകാരോട് പതറാതെ സംസാരിച്ച അദ്ദേഹം ഉടൻ തന്നെ സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.
തന്റെ പേരിൽ അയച്ച കൊറിയറിൽ എം.ഡി.എം.എയും ആയുധങ്ങളുമുണ്ടെന്നും അതിനാൽ മുംബൈ പോലീസ് കേസ് എടുത്തിരിക്കുകയാണെന്നുമാണ് തട്ടിപ്പുകാർ പറഞ്ഞത്. തുടർന്ന് വീഡിയോ കോളിൽ വരാനും ഡിജിറ്റൽ അറസ്റ്റ് രേഖപ്പെടുത്തുകയാണെന്നും ഇവർ ഭീഷണിപ്പെടുത്തി. എന്നാൽ തിരുവഞ്ചൂർ സമയോചിതമായി പ്രതികരിച്ചതോടെ തട്ടിപ്പുകാർ ഫോൺ വിച്ഛേദിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം സംഘങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്തെ ഉന്നതനായ ഒരു നേതാവിന് നേരെ പോലും ഇത്തരമൊരു ആക്രമണം ഉണ്ടായത് സൈബർ തട്ടിപ്പുകാരുടെ വ്യാപ്തിയെയാണ് സൂചിപ്പിക്കുന്നത്.










