ലൈംഗികാതിക്രമമെന്ന യുവതിയുടെ ആരോപണം: ദീപക്കിന്റെ ആത്മഹത്യയിൽ യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം

കോഴിക്കോട് ഗോവിന്ദപുരത്ത് ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടി വേണമെന്ന് മരിച്ച ദീപകിന്റെ രക്ഷിതാക്കൾ. വിഡിയോ പ്രചരിപ്പിച്ച യുവതി ശിക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ദീപകിന്റെ പിതാവ് ഉള്ളാട്ടുതൊടി ചോയി മാധ്യമങ്ങളോട് പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് മകന് ജീവൻ നഷ്ടമായതെന്നും ഒരു ചീത്തപ്പേര് പറയിപ്പിച്ചിട്ടില്ല. മകന് ഇത് താങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും അമ്മ കനിഹയും പറഞ്ഞു.

ഒരാൾക്കും ഇങ്ങനെ സംഭവിക്കരുതെന്നും ഒരമ്മയ്ക്കും ഈ അവസ്ഥയുണ്ടാകരുത്. ഒരു മോശം സ്വഭാവവും ഇല്ലാത്തവൻ ആണ് ദീപക്. ദൃശ്യം പ്രചരിച്ചതോടെ വലിയ വിഷമത്തിൽ ആയിരുന്നു. മകൻ പാവമായിരുന്നു. കർശന നടപടി ഉണ്ടാകണമെന്നും അമ്മ പറഞ്ഞു. രണ്ടുദിവസമായി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. രാവിലെ വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. തള്ളിത്തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്നും ഏക മകനാണ് നഷ്ടമായതെന്നും പിതാവ് പറഞ്ഞു.

അതേസമയം ‌ദീപക് ജീവനൊടുക്കിയ സംഭവത്തിൽ, അസ്വഭാവിക മരണത്തിന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. യുവതിയുടെ സമൂഹമാധ്യമ പോസ്റ്റിലെ അവഹേളനമാണ് ആത്മഹത്യയ്ക്ക് കാരണം എന്ന പരാതിയിൽ പ്രത്യേക എഫ്ഐആർ ഇല്ല. ഇന്ന് ദീപകിന്റെ ബന്ധുക്കളുടെ മൊഴിയെടുത്തേക്കും. ആസ്വഭാവിക മരണ കേസിൽ അന്വേഷണം നടത്തി പിന്നീട് വകുപ്പുകൾ ചേർക്കാനാണ് പോലീസ് തീരുമാനം.

ബസിൽ വച്ച് ദീപക് ശരീരത്തിൽ സ്പർശിച്ചു എന്നായിരുന്നു ഇൻസ്റ്റഗ്രാം ഇൻഫ്ലൂവൻസറുടെ ആരോപണം. സംഭവത്തിൽ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഡിജിപിക്ക് പരാതി നൽകി. ബസിൽ വച്ച് അതിക്രമം നേരിട്ടെന്ന് കാണിക്കുന്ന വീഡിയോ ആദ്യം പങ്കുവെക്കുകയും പിന്നീട് ഇത് ഡിലീറ്റ് ചെയ്ത് മറ്റൊരു വിശദീകരണ വീഡിയോ കൂടി യുവതി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ പുലർച്ചെ ദീപകിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Deepak’s death case; Family against instagram influencer

More Stories from this section

family-dental
witywide