
തിരുവനന്തപുരം : ലൈംഗികാതിക്രമ ആരോപണം നേരിട്ടതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികാരോപണം ഉന്നയിച്ച വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജനുവരി 21-നാണ് വടകര സ്വദേശിയായ ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. 21 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞതിന് ശേഷമാണ് കർശനമായ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി ഷിംജിത സഹകരിക്കുന്നുണ്ടെന്നും ഫോറൻസിക് ഫലം വരുന്നത് വരെ ഇനിയും ജയിലിൽ തുടരേണ്ടതില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഫോൺ, ലാപ്ടോപ്പ് എന്നിവയുടെ ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
താൻ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ് ഷിംജിത.
Deepak’s suicide: Shimjita Mustafa granted bail















