
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഉധംപൂരിലെ ബസന്ത്ഗഢ് മേഖലയിലുള്ള രാംനഗറിലെ ജാഫർ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട ഭീകരർ ജെയ്‌ഷെ മുഹമ്മദ് കമാൻഡർമാരായ മവി, സുബൈർ എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ഇവരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയും മറ്റൊരാൾ പ്രാദേശിക ഭീകരനുമാണ്.
ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്സ് നടത്തുന്ന ‘ഓപ്പറേഷൻ കിയ’യുടെ ഭാഗമായി സൈന്യവും ജമ്മു കശ്മീർ പൊലീസും സി.ആർ.പി.എഫും ചേർന്നാണ് ഈ സംയുക്ത നീക്കം നടത്തിയത്. വനത്തിനുള്ളിലെ ഒരു ഗുഹയിൽ ഒളിച്ചിരുന്ന ഭീകരരെ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലൂടെയാണ് കണ്ടെത്തിയത്. ഇവരുടെ പക്കൽ നിന്ന് എകെ 47 തോക്കും എം4 കാർബൈനും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. ഈ മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്.
Two Jaish-e-Mohammed terrorists killed in encounter in Kashmir












