ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക വിഗ്രഹങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം (SIT) രേഖപ്പെടുത്തി. നിലവിൽ സ്വർണ്ണക്കവർച്ചാ കേസിൽ ജയിലിൽ കഴിയുന്ന തന്ത്രിയെ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് അന്വേഷണ സംഘം ജയിലിലെത്തി അറസ്റ്റ് ചെയ്തത്. ശബരിമലയിലെ വിഗ്രഹങ്ങളിൽ സ്വർണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിൽ തന്ത്രിക്ക് നേരിട്ടുള്ള പങ്കുണ്ടെന്ന കണ്ടെത്തലാണ് പുതിയ നടപടിക്ക് പിന്നിൽ.
സ്വർണ്ണം മാറ്റി ചെമ്പ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വ്യാജ മഹസറിൽ ഒപ്പിടുക വഴി തന്ത്രി ഗൂഢാലോചനയിൽ പങ്കാളിയായെന്ന് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദ്വാരപാലക പാളിയും കട്ടിളപ്പാളിയും കടത്തുന്നതിന് ദേവസ്വം ബോർഡ് അംഗം ശങ്കരദാസുമായി ചേർന്ന് തന്ത്രി പദ്ധതിയിട്ടതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ഗൂഢാലോചനയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി തന്ത്രിയെ നാളെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് പോലീസിന്റെ തീരുമാനം.
കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം ശങ്കരദാസിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദ്വാരപാലക വിഗ്രഹ ഭാഗങ്ങൾ കടത്താൻ അനുമതി നൽകിയത് ശങ്കരദാസാണെന്ന കണ്ടെത്തലിനെത്തുടർന്നായിരുന്നു ഈ അറസ്റ്റ്. തഹസിൽദാർ ശങ്കരദാസിന് പിന്നാലെ തന്ത്രിയുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയതോടെ ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട ദുരൂഹതകളിൽ നിർണ്ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.












