
പെരുമ്പാവൂരിൽ മത്സരിക്കാനുള്ള ആഗ്രഹം മാറ്റി വെച്ച് എൽദോസ് കുന്നപ്പിള്ളി. സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് എൽദോസ് വ്യക്തമാക്കി. യുഡിഎഫിന്റെ വിജയമാണ് തന്റെ ലക്ഷ്യമെന്നും വരും ദിവസങ്ങളിൽ പ്രചാരണ രംഗത്ത് സജീവമാകുമെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. പാർട്ടിയുടെ നീതികേട് കാണിക്കാൻ തനിക്ക് കഴിയില്ല നാളെ വൈകിട്ട് തിരികെ പെരുമ്പാവൂരിൽ എത്തും. എ കെ ആൻറണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തന്നോട് സംസാരിച്ചിരുന്നുവെന്നും എൽദോസ് കുന്നപ്പിള്ളിൽ വ്യക്തമാക്കി.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ എൽദോസ് കുന്നപ്പിള്ളിയെ ഒഴിവാക്കിയത്തിൽ പെരുമ്പാവൂരിലെ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. പട്ടികയിൽനിന്ന് തന്നെമാത്രം ഒഴിവാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഇതിനുപിന്നിൽ രാഷ്ട്രീയമായ ഗൂഢാലോചനയുണ്ടെന്നും മറ്റിടങ്ങളിൽ ജയിലിൽ കിടന്നവരും സമാനമായ കേസുകൾ ഉള്ള, പി.കെ. ശശിയടക്കമുള്ളവർ മത്സരിക്കുന്നുണ്ടെന്നും പിന്നെ തനിക്കുമാത്രം എന്തിന് അയോഗ്യത കൽപ്പിക്കുന്നുവെന്നും എൽദോസ് മുമ്പ് വിമർശനം ഉന്നയിച്ചിരുന്നു.
പെരുമ്പാവൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത് മനോജ് മൂത്തേടൻ ആണ്. മണ്ഡലത്തിൽ യുഡിഎഫിന് അനുകൂല സാഹചര്യമാണ് ഉള്ളതെന്നും തന്റെ വിജയത്തിനായി എൽദോസ് കുന്നപ്പിള്ളി രംഗത്തുണ്ടാകുമെന്നും മനോജ് മൂത്തേടൻ പറഞ്ഞു.
Eldhose Kunnappilli puts aside his desire to contest in Perumbavoor; UDF’s victory is his goal










