
തിരുവനന്തപുരം: കേരളത്തിലെ പിണറായി വിജയൻ സർക്കാരിന് ജനങ്ങൾ വിടപറയുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തെ പിന്നോട്ടടിച്ച ഇടതുപക്ഷത്തിൻ്റെ ഇരുണ്ട ഭരണം അവസാനിപ്പിച്ച് സംസ്ഥാനം പുതിയ വെളിച്ചത്തിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് ദിനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ യു.ഡി.എഫ് അനുകൂല തരംഗം ആഞ്ഞുവീശുകയാണെന്ന് ചെന്നിത്തല അവകാശപ്പെട്ടു. ജനങ്ങൾ പൂർണ്ണമായും യു.ഡി.എഫിനൊപ്പമാണ്. പരാജയഭീതി പൂണ്ട മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 100-ലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ചെന്നിത്തല വീണ്ടും ഉന്നയിച്ചു. “സ്വർണ്ണം കൊള്ളയടിച്ചവർക്ക് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുമെന്ന് കരുതുന്നുണ്ടോ?” എന്ന് അദ്ദേഹം ചോദിച്ചു. സ്വർണ്ണക്കടത്ത് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും ജനങ്ങൾ ഇതിന് ബാലറ്റിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Elections where people will say goodbye to Pinarayi Vijayan; Ten years of dark rule will end: Ramesh Chennithala















