
മുംബൈ: ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും പ്രഥമ വനിത ബ്രിജിത്ത് മാക്രോണും ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി. തിങ്കളാഴ്ച അർദ്ധരാത്രിയോടെ മുംബൈയിലെത്തിയ അദ്ദേഹത്തെ മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രതും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേർന്ന് സ്വീകരിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് 3:15-ഓടെ മുംബൈയിലെ ലോക് ഭവനിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രതിരോധം, കൃത്രിമബുദ്ധി (AI), വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായിരുന്നു ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുക. ‘ഹൊറൈസൺ 2047 റോഡ്മാപ്പ്’ പ്രകാരമുള്ള പുരോഗതിയും ഇരുവരും വിലയിരുത്തും.
വൈകുന്നേരം 5:15-ഓടെ ഇരുനേതാക്കളും ചേർന്ന് ‘ഇന്ത്യ-ഫ്രാൻസ് ഇയർ ഓഫ് ഇന്നൊവേഷൻ 2026’ ഉദ്ഘാടനം ചെയ്യും. മുംബൈയിലെ സന്ദർശനത്തിന് ശേഷം അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കും. ഫെബ്രുവരി 19-ന് ഭാരത് മണ്ഡപത്തിൽ നടക്കുന്ന ‘AI ഇംപാക്ട് സമ്മിറ്റിൽ’ അദ്ദേഹം പങ്കെടുക്കും. നാവികസേനയ്ക്കായുള്ള പുതിയ റാഫേൽ വിമാനങ്ങൾ, മിസൈലുകൾ, ഹെലികോപ്റ്ററുകൾ എന്നിവയുടെ സംയുക്ത നിർമ്മാണം തുടങ്ങിയ നിർണ്ണായക കരാറുകളിൽ ഇരുരാജ്യങ്ങളും ചർച്ച നടത്തും.
മാക്രോണിൻ്റെ നാലാമത്തെ ഇന്ത്യൻ സന്ദർശനമാണിതെങ്കിലും, മുംബൈയിലേക്കുള്ള അദ്ദേഹത്തിൻ്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ ഇരുവരും സന്ദർശനം നടത്താനും പദ്ധതിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഫെബ്രുവരി 17 മുതൽ 19 വരെയാണ് മാക്രോ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്.
Emmanuel Macron in India; Critical meeting with Modi, will also be part of AI Impact Summit















