പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഉടലെടുത്ത ആഗോള ഊർജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് രാജ്യത്തെ അഭിസംബോധന ചെയ്ത് ചില നിയന്ത്രണങ്ങളും മുൻകരുതലുകളും പ്രഖ്യാപിച്ചു. യു.എസ്–ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ, ആഗോള ഊർജ വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിൽ തടസ്സങ്ങൾ തുടരുകയാണ്. ഇതിന്റെ ഫലമായി ഇന്ധനവില ഉയരുകയും വിതരണത്തിൽ തടസ്സം നേരിടുകയും ഉൽപ്പാദനം പരിമിതപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി രാജ്യത്തിന്റെ നാഷണൽ കാബിനറ്റ് ‘നാഷണൽ ഫ്യൂവൽ സെക്യൂരിറ്റി പ്ലാൻ’ അംഗീകരിച്ചതായി അൽബനീസ് അറിയിച്ചു.
ദീർഘകാലത്തേക്ക് വിതരണത്തിൽ വലിയ തടസ്സം ഉണ്ടാകുന്ന സാഹചര്യം നേരിടാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. “മുന്നിലുള്ള മാസങ്ങൾ എളുപ്പമാകില്ല. അത് ഞാൻ തുറന്നുപറയുന്നു. ഈ യുദ്ധം സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങൾ പൂര്‍ണമായി ഇല്ലാതാക്കാമെന്ന് ഒരു സർക്കാരിനും വാഗ്ദാനം ചെയ്യാൻ കഴിയില്ല. എന്നാൽ അതിന്റെ ഏറ്റവും ഗുരുതരമായ പ്രതിഫലങ്ങളിൽ നിന്ന് ഓസ്ട്രേലിയയെ സംരക്ഷിക്കാൻ ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്യും,” എന്ന് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അൽബനീസ് പറഞ്ഞു. ഇത് അനിശ്ചിതകാലമാണ്. എന്നാൽ ഒരുമിച്ച് പ്രവർത്തിച്ച് പരസ്പരം കരുതലോടെ ഈ ആഗോള വെല്ലുവിളികളെ ഓസ്ട്രേലിയൻ രീതിയിൽ നേരിടും എന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയയിൽ ഇന്ധന നികുതി പകുതിയായി കുറച്ചതായി അൽബനീസ് അറിയിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് ഈ നടപടി തുടരുമെന്നും വ്യക്തമാക്കി. “ഇന്ന്, ഓരോ ലിറ്റർ പെട്രോളിനുമുള്ള നികുതി 26 സെന്റ് കുറച്ചു. ഇതിന്റെ ഗുണഫലം ഇപ്പോൾ തന്നെ പെട്രോൾ പമ്പുകളിൽ കാണാൻ തുടങ്ങും,” എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ട്രക്കുകൾക്ക് ബാധകമായ റോഡ് ഉപയോക്തൃ ചാർജും ശൂന്യത്തിലേക്ക് കുറച്ചതായി അദ്ദേഹം അറിയിച്ചു. “ഈ രണ്ട് നടപടികളും അടുത്ത മൂന്ന് മാസത്തേക്ക് തുടരും. ഇന്ധനവില കുറയ്ക്കാനും, കൂടുതൽ ഇന്ധനം രാജ്യത്തിനുള്ളിൽ തന്നെ ലഭ്യമാക്കാനും, സംഭരണ ശേഷി വർധിപ്പിക്കാനുമാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്,” എന്ന് അൽബനീസ് വ്യക്തമാക്കി.
ജനങ്ങൾ ആവശ്യത്തിനുമീതെ ഇന്ധനം ശേഖരിക്കരുതെന്നും, സാധാരണ ജീവിതം തുടരുമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ജോലി ആവശ്യങ്ങൾക്ക് ട്രെയിൻ, ബസ്, ട്രാം എന്നിവ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതിലൂടെ രാജ്യത്തിന്റെ ഇന്ധന ശേഖരം വർധിപ്പിക്കാനും, വാഹനമോടിക്കൽ ഒഴികെ മറ്റൊരു മാർഗമില്ലാത്തവർക്ക് ഇന്ധനം സംരക്ഷിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിദിനം ഡീസൽ ആവശ്യമായ കർഷകരും ഖനിത്തൊഴിലാളികളും ടെക്നീഷ്യന്മാരും, കൂടാതെ രാജ്യത്തിന് വലിയ സംഭാവന ചെയ്യുന്ന ഷിഫ്റ്റ് തൊഴിലാളികളും നഴ്സുമാരും ഇതിൽ ഉൾപ്പെടുന്നു എന്നും അൽബനീസ് കൂട്ടിച്ചേർത്തു.
അതേ സമയം, ഇന്ധന സംരക്ഷണത്തിനായി പാകിസ്ഥാൻ ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കുകയും നാല് ദിവസം ജോലിവാരമാക്കി മാറ്റുകയും ചെയ്തിരുന്നു. മുൻപ് ശ്രീലങ്കയും ബുധനാഴ്ചകളെ അവധി ദിവസമായി പ്രഖ്യാപിച്ച് ഇന്ധന നിയന്ത്രണം ശക്തമാക്കിയിരുന്നു.
Energy crisis due to US-Iran conflict: ‘The months ahead will not be easy’; Australia reduces fuel taxes, promotes public transport










