ന്യൂഡൽഹി: ഇന്ത്യ-യു.എസ്. വ്യാപാരക്കരാർ അന്തിമമാക്കാൻ എപ്സ്റ്റീൻ ഫയലും കാരണമായെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഒത്തുതീർപ്പിനും ബാഹ്യസമ്മർദ്ദങ്ങൾക്കും വഴങ്ങിയാണ് പ്രധാനമന്ത്രി ഇന്ത്യ-യു.എസ്. വ്യാപാരക്കരാറിൽ ഒപ്പിട്ടതെന്നും രാഹുൽ ഗാന്ധി പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
മാസങ്ങളായി മുടങ്ങിക്കിടന്ന ഇന്ത്യ-യു.എസ്. വ്യാപാരക്കരാറിൽ പ്രധാനമന്ത്രി ധൃതിപിടിച്ച് ഒപ്പിട്ടത് സമ്മർദത്തിന് വഴങ്ങിയാണ്. മോദി തന്റെ പ്രതിച്ഛായ തകരുമെന്ന ഭയത്തിലാണ്. വിവാദമായ എപ്സ്റ്റീൻ ഫയലുകളിൽ യു.എസ്. ഇതുവരെ പുറത്തുവിട്ടതിനേക്കാൾ കൂടുതൽ വിവരങ്ങളുണ്ട്. ഇത് മോദിയെ സമ്മർദത്തിലാക്കിയിട്ടുണ്ട്. യു.എസിൽ അദാനിക്കെതിരേയുള്ള കേസ് വാസ്തവത്തിൽ മോദിക്കെതിരേ തന്നെയുള്ള കേസാണിതെന്നും പ്രധാനമന്ത്രിക്കെതിരെ യു.എസിന്റെ പക്കലുള്ള സമ്മർദ തന്ത്രമാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ചൈനീസ് അതിർത്തി പ്രശ്‌നവും മുൻ സൈനിക മേധാവി നരവാനെയുടെ പുസ്‌തകത്തിലെ പരാമർശങ്ങളും ഉന്നയിക്കാൻ ശ്രമിച്ച തന്നെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. അതേസമയം, എപ്സ്റ്റീൻ ഫയലുകളുമായി ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി നേരത്തെ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. 2017-ലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇസ്രയേൽ സന്ദർശനത്തെക്കുറിച്ചുള്ള പരാമർശങ്ങൾ മാത്രമാണ് ഫയലുകളിലുള്ളതെന്നും മറ്റു പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
Epstein file; Rahul Gandhi says PM signed India-US trade deal after compromise and external pressure










