കുന്നമംഗലത്ത് വീട്ടിനുള്ളിൽ ഉഗ്രസ്ഫോടനം: രണ്ടു മരണം, ശരീരം ചിതറിത്തെറിച്ച നിലയിൽ, മൂന്നുപേർക്ക് പരുക്ക്

കുന്നമംഗലം: കോഴിക്കോട് കുന്നമംഗലത്തിന് സമീപം പെരിങ്ങൊളം കുരുക്കത്തൂരിൽ വീട്ടിനുള്ളിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ രണ്ടു യുവാക്കൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. രാമനാട്ടുകര പാറമ്മൽ മഠത്തിൽ പറമ്പിൽ രാഹുൽ (26), മുണ്ടിക്കൽത്താഴം പുതിയോട്ടു മേത്തൽ രാഹുൽ (27) എന്നിവരാണ് സ്ഫോടനത്തിൽ മരിച്ചത്.

മുണ്ടിക്കൽ താഴം പുതിയോട്ട് മീത്തൽ വിഷ്ണു, ഭാര്യ സിനി, ഹിജിത് (36) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൽ മരിച്ചവരിൽ ഒരാൾ വിഷ്ണുവിന്റെ അനുജനും മറ്റേയാൾ ഭാര്യാ സഹോദരനുമാണ്. ഇവരുടെ ശരീരം സ്ഫോടനത്തിൽ ചിതറിത്തെറിച്ച നിലയിലായിരുന്നു. ജനവാസ മേഖലയിലെ ഒരു വാടകവീട്ടിലാണ് സ്ഫോടനം നടന്നത്.  

വിഷുവിനോടനുബന്ധിച്ച് വീട്ടിൽ നടത്തിയ അനധികൃത പടക്ക നിർമ്മാണമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. . 4 മാസം മുൻപാണ് വിഷ്ണു ഈ വീട് വാടകയ്ക്ക് എടുത്ത് ഇവിടെ താമസം തുടങ്ങിയത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ വീടിൻ്റെ ഒരു ഭാഗം പൂർണ്ണമായും തകരുകയും സമീപത്തെ വീടുകളുടെ ജനൽച്ചില്ലുകൾ തകരുകയും ചെയ്തു. കുരിക്കത്തൂരിലെ ബേബി സതീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പടിഞ്ഞാറെ കുറുമയിൽ എന്ന ഓടിട്ട ഇരുനില വീട്ടിലാണ് സംഭവം. പടക്ക നിർമാണത്തിനായി വലിയ തോതിൽ സ്ഫോടക വസ്തുക്കൾ ഇവർ ശേഖരിച്ചിരുന്നതായാണ് അറിയുന്നത്.

രാത്രി  സ്ഫോടന ശബ്ദം കേട്ട്  നാട്ടുകാർ ഓടിയെത്തിയപ്പോൾ വീടിന്റെ അടുക്കള ഭാഗം കത്തുന്നതാണ് കണ്ടത്. സ്ഫോടനത്തിൽ മരിച്ച 2 പേരുടെയും ശരീര ഭാഗങ്ങൾ ചിതറിയ നിലയിൽ സമീപത്തെ വീടിൻ്റെ മുറ്റത്ത് വീണു കിടക്കുകയായിരുന്നു.  വീട്ടിൽ വാടകയ്ക്കു താമസിക്കുന്നവർ രഹസ്യമായി വലിയ തോതിൽ പടക്കം നിർമിക്കുകയായിരുന്നുവെന്നു സ്ഫോടനം നടന്ന ശേഷമാണ് പരിസരവാസികൾ പോലും അറിയുന്നത്.

സ്ഥലത്തെത്തിയ പൊലീസ് സ്ഫോടനം നടന്ന വീട്ടിൽ നിന്നും പടക്കങ്ങളും വെടിമരുന്നും കണ്ടെടുത്തു. സംഭവത്തിൽ കുന്നമംഗലം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Explosion inside a house in Kunnamangalam: Two dead, three injured

More Stories from this section

family-dental
witywide