
വാഷിംഗ്ടൺ: ഫിഫ പുതുതായി ഏർപ്പെടുത്തിയ ഫിഫ സമാധാന പുരസ്‌കാരം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് നൽകിയതിനെ പൂർണ്ണമായും ന്യായീകരിച്ച് ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ . സ്കൈന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്.
പുരസ്കാരത്തെക്കുറിച്ച് സംസാരിക്കവെ “അദ്ദേഹം അത് അർഹിക്കുന്നു” എന്നായിരുന്നു ഇൻഫാന്റിനോ നൽകിയ പ്രധാന വിശദീകരണം. ട്രംപ് വസ്തുനിഷ്ഠമായി ഈ പുരസ്‌കാരം അർഹിക്കുന്നുണ്ടെന്ന് പറഞ്ഞ ഇൻഫാൻ്റിനോ, സമാധാനത്തിനായി പ്രവർത്തിക്കുന്നവരെ അംഗീകരിക്കേണ്ടത് അത്യാവശ്യമാണെന്നും കൂട്ടിച്ചേർത്തു.
ഗാസയിലെ വെടിനിർത്തലിനും കോംഗോയിലെ ആഭ്യന്തര സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും ട്രംപ് നടത്തിയ ഇടപെടലുകൾ പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചുവെന്ന് ഇൻഫാൻ്റിനോ ചൂണ്ടിക്കാട്ടി. കൂടാതെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ ട്രംപ് സഹായിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം ട്രംപിൻ്റെ നയങ്ങളിൽ പ്രതിഷേധിച്ച് 2026 ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. ഫുട്ബോളിന് രാഷ്ട്രീയത്തിന് അതീതമായി ലോകത്തെ ഒന്നിപ്പിക്കാൻ കഴിയുമെന്നും വിഭജനത്തിൻ്റെ കാലഘട്ടത്തിൽ ഐക്യത്തിൻ്റെ സന്ദേശമാണ് ഇത്തരം പുരസ്‌കാരങ്ങൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെനസ്വേലൻ പ്രതിപക്ഷ നേതാവും നോബൽ സമ്മാന ജേതാവുമായ മരിയ കൊറീന മച്ചാഡോ തൻ്റെ നോബൽ മെഡൽ ട്രംപിന് സമ്മാനിച്ച കാര്യത്തിലും ഇൻഫാന്റിനോ ന്യായീകരണ നിലപാടിലാണ്.
കഴിഞ്ഞ നവംബറിൽ ഫിഫയുടെ “സോഷ്യൽ റെസ്‌പോൺസിബിലിറ്റി” പ്രോഗ്രാമിൻ്റെ ഭാഗമായാണ് ഈ അവാർഡ് ഏർപ്പെടുത്തിയത്. ഡിസംബർ 5-ന് വാഷിംഗ്ടൺ ഡിസിയിലെ കെന്നഡി സെന്ററിൽ നടന്ന 2026 ലോകകപ്പ് ഡ്രോ ചടങ്ങിൽ ട്രംപ് പ്രഥമ പുരസ്‌കാരം ഏറ്റുവാങ്ങി. അവാർഡ് തിരഞ്ഞെടുക്കുന്നതിലെ സുതാര്യതയില്ലായ്മയും ട്രംപുമായുള്ള ഇൻഫാന്റിനോയുടെ അടുത്ത സൗഹൃദവും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
FIFA President defends Trump’s award of FIFA Peace Prize










