മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.


സ്‌കൂൾ കോളേജ് പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി രാഷ്ട്രീയ ജീവിതം തുടങ്ങിയ ഉണ്ണികൃഷ്ണൻ പിന്നീട് സോഷ്യലിസ്റ്റ് പാർട്ടി വിട്ട് 1960-ൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായി. 1962 മുതൽ എ.ഐ.സി.സി. അംഗവുമായിരുന്നു.

പത്രപ്രവർത്തകനായി പ്രവർത്തിക്കവെ 1971-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ ആദ്യമായി മത്സരിച്ചു ജയിച്ചത്. പിന്നീട് 1977, 1980, 1984, 1989, 1991 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ വടകരയിൽ നിന്ന് ലോക്സഭാംഗമായി. 1989-90 കാലഘട്ടത്തിൽ വി.പി.സിംഗ് മന്ത്രിസഭയിൽ ടെലി കമ്മ്യൂണിക്കേഷൻ,ഷിപ്പിംഗ്, ഉപരിതല ഗതാഗത വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിട്ടുണ്ട്.

വി.കെ. കൃഷ്ണമേനോനൊപ്പം പ്രവർത്തനരംഗത്തുണ്ടായിരുന്ന കെ.പി. ഉണ്ണികൃഷ്ണൻ ഇന്ദിരാഗാന്ധിയുടെ വിശ്വസ്തരിൽ ഉൾപ്പെട്ടിരുന്നു. പിന്നീട് ഇന്ദിരാഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോൺഗ്രസ്(യു)വിലേക്ക് മാറി, പിന്നീട് കോൺഗ്രസ്(എസ്)ലും എത്തി. 1995-ൽ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങി.

1936 സെപ്റ്റംബർ 20-ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ഇ. കുഞ്ഞിക്കണ്ണൻ നായരുടെ മകനായിട്ടാണ് ജനിച്ചത്. ചെന്നൈയിലെ ക്രിസ്ത്യൻ കോളജ്, പ്രസിഡൻസി കോളജ്, ഗവൺമെന്റ് ലോ കോളജ്, മദ്രാസ് എന്നിവിങ്ങളിലായിരുന്നു വിദ്യാഭ്യാസം.

More Stories from this section

family-dental
witywide