ഗുരുവായൂർ എൻഡിഎ സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ; മണ്ഡലത്തിൽ വർഗീയ ഫ്ലക്സ് ബോർഡുകൾ

ഗുരൂവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ. വർഗീയ ചുവയുള്ള ഫ്ലക്സ് ബോർഡുകൾ മണ്ഡലത്തിൽ സ്ഥാപിച്ചതുമായി ബന്ധപെട്ടാണ് വീണ്ടും വിവാദത്തിൽ ആയിരിക്കുന്നത്. ഗുരുവായൂരിലെ മുൻകാല എം എൽഎമാരുടെ പേരുകൾ സൂചിപ്പിച്ച് വർഗീയ ചുവയോടെയാണ് ചാവക്കാട് പുതിയ ബോർഡ് സ്ഥാപിച്ചത്.

ബിജെപിയുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം ഗുരുവായൂരിൽ നിന്ന് ഹിന്ദു എംഎൽഎ വേണമെന്ന വർഗീയ പരാമർശത്തിൽ ബി ഗോപാലകൃഷ്ണനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശപ്രകാരം കേസെടുത്തെങ്കിലും വർഗീയ പ്രചാരണത്തിൽ നിന്ന് ഗോപാലകൃഷ്ണൻ നിർത്തിയിട്ടില്ല.

അതേസമയം, വിഷയത്തിൽ ഗോപാലകൃഷ്ണൻ മണ്ഡലത്തിൽ സ്ഥാനാർഥിയായത് അറിയിക്കാനുള്ള ശ്രമമാണെന്നും വർഗീയ പ്രചാരണം ഗുരുവായൂരിൽ ഏശില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു പ്രതികരിച്ചു. എന്നാൽ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നെന്നും കേസ് കാട്ടി പേടിപ്പിക്കേണ്ടെന്നുമാണ് ബി ഗോപാലകൃഷ്ണന്റെ നിലപാട്.

Guruvayur NDA candidate B Gopalakrishnan in controversy again; Communal flex boards in the constituency