പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിക്ക് മുമ്പിൽ ഉപവാസം ആരംഭിച്ച് ഹർഷിന. കുടുംബസമേതമാണ് ഹർഷിനയുടെ ഉപവാസ സമരം. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്തു. 2017 ലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറിനകത്ത് കത്രിക മറന്നുവച്ചത്.
വയറുവേദന വിട്ടുമാറാതെ വന്നതോടെയാണ് 2022 ൽ നടത്തിയ സ്കാനിംഗിൽ കത്രിക കണ്ടെത്തിയത്. ശസ്‌ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തെങ്കിലും ഹർഷിനക്ക് വയറുവേദനയിൽ നിന്ന് മോചനമുണ്ടായില്ല. തുടർന്ന് തൻ്റെ അവസ്ഥക്ക് കാരണമായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർഷിന രംഗത്തെത്തുകയായിരുന്നു. ആരോഗ്യമന്ത്രി വാക്കുപാലിക്കാതെ വന്നതോടെയാണ് മന്ത്രിയുടെ വസതിക്ക് മുമ്പിൽ ഉപവാസ സമരം ഹർഷിന ആരംഭിച്ചിരിക്കുന്നത്.
Harshina begins hunger strike in front of Health Minister’s residence over scissors left in her stomach during obstetric surgery












