
ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ മാധ്യമ വിചാരണയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേവലം സങ്കൽപ്പങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കുപ്രചാരണങ്ങൾ നടത്തുന്നത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുമെന്ന് കോടതി നിരീക്ഷിച്ചു. മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അന്വേഷണസംഘത്തെ അനാവശ്യ സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നും ഇത്തരം പ്രവണതകൾ അന്വേഷണത്തെ ദുർബലപ്പെടുത്തുമെന്നും കോടതി ഓർമ്മിപ്പിച്ചു.
നിലവിലെ അന്വേഷണം തൃപ്തികരമാണെന്ന് വ്യക്തമാക്കിയ കോടതി, യാതൊരു ഭയവുമില്ലാതെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) നിർദ്ദേശം നൽകി. അന്വേഷണ പുരോഗതി പരിഗണിക്കാതെയാണ് പലപ്പോഴും വിമർശനങ്ങൾ ഉന്നയിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ സംഘത്തിലുള്ള വിശ്വാസം നഷ്ടമാക്കാൻ കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. മാധ്യമ വിചാരണയുടെ നിഴലിലല്ല ഇത്രയും ഗൗരവകരമായ ഒരു കേസിന്റെ അന്വേഷണം നടക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
എസ്.ഐ.ടി സംഘത്തലവന് ആവശ്യമെങ്കിൽ സത്യസന്ധരായ പുതിയ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്താമെന്ന് കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. എന്നാൽ അക്കാര്യം മുൻകൂട്ടി ഹൈക്കോടതിയെ ബോധ്യപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. കേസിൽ മാധ്യമങ്ങൾ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നുവെന്ന അന്വേഷണ സംഘത്തിന്റെ പരാതി കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.















