മനുഷ്യാവകാശ പോരാളി റെവറന്റ് ജെസ്സി ജാക്സൺ അന്തരിച്ചു

അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ നെടുംതൂണും ആഗോളതല മനുഷ്യാവകാശ നേതാവുമായ റെവറന്റ് ജെസ്സി ലൂയി ജാക്സൺ അന്തരിച്ചു. 84 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ദീർഘനാളായി ‘പ്രോഗ്രസീവ് സുപ്രാന്യൂക്ലിയർ പാൾസി’ എന്ന നാഡീസംബന്ധമായ രോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സമാധാനപരമായി വിടവാങ്ങിയതായി റെയിൻബോ പുഷ് സഖ്യവും അദ്ദേഹത്തിന്റെ മകനും സ്ഥിരീകരിച്ചു.

1960-കളിൽ ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ ഉറ്റ അനുയായിയായി, പൗരാവകാശ പോരാട്ടങ്ങളിലൂടെയാണ് ജെസ്സി ജാക്സൺ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. 1968-ൽ കിംഗിന്റെ വിയോഗത്തിന് ശേഷം അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ ജെസ്സി ജാക്സൺ ഏറ്റവും സ്വാധീനമുള്ള നേതാവായിരുന്നു. ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി മാറിയ ജെസ്സി ജാക്സൺ, 1980-കളിൽ രണ്ട് തവണ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പാർട്ടി നാമനിർദ്ദേശത്തിനായി മത്സരിച്ച് ചരിത്രം കുറിച്ചു.

ബരാക് ഒബാമയ്ക്ക് മുൻപേ അമേരിക്കൻ രാഷ്ട്രീയത്തിൽ കറുത്തവർഗ്ഗക്കാരായ വോട്ടർമാരെയും വെള്ളക്കാരെയും ഒരുപോലെ സ്വാധീനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.ദക്ഷിണ കരോലിനയിലെ ഗ്രീൻവില്ലിൽ വംശീയ വിവേചനം ശക്തമായിരുന്ന കാലത്ത് ജനിച്ച ജെസ്സി ജാക്സൺ, തന്റെ പ്രഭാഷണ ചാതുരി കൊണ്ടും ധാർമ്മിക കാഴ്ചപ്പാടുകൾ കൊണ്ടും അമേരിക്കൻ രാഷ്ട്രീയത്തെ പുനർനിർവചിച്ചിരുന്നു. വോട്ടുരജിസ്’ട്രേഷൻ ക്യാമ്പയിനുകളിലൂടെ ദശലക്ഷക്കണക്കിന് ആളുകളെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു. ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യ സമരങ്ങൾക്ക് നീതിക്കും സമത്വത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പോരാട്ടം പ്രചോദനമായിരുന്നുവെന്ന് ” റെയിൻബോ പുഷ് സഖ്യം പുറത്തിറക്കിയ പ്രസ്താവനയിൽ അനുസ്മരിച്ചു.

More Stories from this section

family-dental
witywide