
തിരുവനന്തപുരം: സംസ്ഥാനത്തെ വികസന വിഷയങ്ങളിൽ സംവാദത്തിന് തയ്യാറാണെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംവാദത്തിനുള്ള സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തന്നെ തീരുമാനിക്കാമെന്നും അദ്ദേഹം പറയുന്നിടത്ത് താൻ എത്തുമെന്നും സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കഴിഞ്ഞ ഉടൻ ഫേസ്ബുക്കിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. “സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ,” എന്ന് അദ്ദേഹം കുറിച്ചു.
സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും നയപരമായ വിഷയങ്ങളും ചർച്ച ചെയ്യാൻ പ്രതിപക്ഷം നേരത്തെ തന്നെ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. ഇത് ഏറ്റെടുത്തതായി മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. വികസന കാര്യങ്ങളിൽ തന്നെ സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവിന് ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എൽഡിഎഫ് റിപ്പോർട്ട് കാർഡ് പങ്കുവച്ചാണ് മുഖ്യമന്ത്രിയുടെ ക്ഷണം.
കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിലുണ്ടെന്നും ഏതു വേദിയിലും അത് ചർച്ച ചെയ്യാൻ തയ്യാറാണെന്നും വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘എന്നാൽ ഇനി ഇതിൽ സംവാദമായാലോ’ എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. ഇരുവരും വെല്ലുവിളി ഏറ്റെടുത്തതിലൂടെ രാഷ്ട്രീയ പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് ഉറപ്പായി.
I will come to the debate at the place he says, at the time he says – Satheesan’s reply to the Chief Minister















