
ലോകത്തെ വികസ്വര രാജ്യങ്ങളിൽ നടക്കുന്ന ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആഗോള ഉച്ചകോടിക്ക് ഇന്ത്യ വേദിയാകുന്നു. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ നാളെ മുതൽ വെള്ളിയാഴ്ച വരെയാണ് ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനം ഉദ്ഘാടനം ചെയ്യും. യുകെ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ശേഷം എഐ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഫ്രാൻസിൽ നടന്ന എഐ ആക്ഷൻ ഉച്ചകോടിയിൽ വെച്ചാണ് ഇന്ത്യ ഇത്തരമൊരു സംഗമം സംഘടിപ്പിക്കുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.
ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന ഈ ഉച്ചകോടിയിൽ ലോകരാഷ്ട്ര തലവന്മാരുടെ വലിയ നിര തന്നെയുണ്ടാകും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ തുടങ്ങി ഇരുപതോളം രാജ്യതലവന്മാരും നൂറിലധികം പ്രമുഖ കമ്പനികളുടെ പ്രതിനിധികളും പങ്കെടുക്കും. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ്, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് തുടങ്ങിയ പ്രമുഖരും ചർച്ചകളുടെ ഭാഗമാകും. 136 രാജ്യങ്ങളിൽ നിന്നായി പതിനയ്യായിരത്തോളം പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇതിനോടകം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എഐ മേഖലയിൽ വികസ്വര രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ഉച്ചകോടിയുടെ പ്രാഥമിക ലക്ഷ്യം. ആരോഗ്യസംരക്ഷണം, കൃഷി, ഭരണം, വിദ്യാഭ്യാസം, ഉൽപ്പാദനം തുടങ്ങിയ മേഖലകളിൽ എഐ സാങ്കേതികവിദ്യ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന വിഷയത്തിൽ ഉച്ചകോടി ഊന്നൽ നൽകും. എഐയുടെ ഗുണഫലങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനൊപ്പം ഈ മേഖലയിലെ വെല്ലുവിളികളും ചർച്ചയാകും. ആഗോള എഐ ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്ന ചടങ്ങായിരിക്കും ഇതെന്ന് വിലയിരുത്തപ്പെടുന്നു.
India to Host Global AI Summit in Delhi; PM Modi to Inaugurate the Event at Bharat Mandapam













