ന്യൂഡൽഹി: ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ പാർലമെന്റിൽ പ്രതിഷേധിച്ച് പ്രതിപക്ഷം. ബഹളത്തെ തുടർന്ന് മൂന്ന് വരെ ലോക്‌സഭ പിരിഞ്ഞു. കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള പ്രമേയങ്ങൾ സഭ ചർച്ച ചെയ്‌തുകൊണ്ടിരിക്കെ പ്രതിപക്ഷ എംപിമാർ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ലോക്സഭയിൽ തുടർച്ചയായ രണ്ടാം ദിവസമാണ് ബഹളം തുടരുന്നത്.
സഭയിൽ ഒരു മണിക്കൂറിനുള്ളിൽ രണ്ടുതവണ നടപടികൾ നിർത്തിവച്ചു. രാവിലെ 11 മണിക്ക് നടപടികൾ ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ സഭ ആദ്യം നിർത്തിവച്ചു. തുടർന്ന് 12ന് നടപടികൾ ആരംഭിച്ചു. മിനിറ്റുകൾക്കുള്ളിൽ ഉച്ചയ്ക്ക് 3 വരെ സഭവീണ്ടും നിർത്തിവച്ചു. വാരണാസിയിലെ മണികർണിക ഘട്ടിലെ പൊളിച്ചുമാറ്റൽ നടപടി, യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്‌ച പ്രഖ്യാപിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാർ എന്നിവയ്ക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു.
കേന്ദ്ര സർക്കാർ പാർലമെന്റിനെ വിശ്വാസത്തിലെടുക്കണമെന്നും യൂറോപ്യൻ യൂണിയൻ, യുഎസ് വ്യാപാര കരാറുകളുടെ വിവരങ്ങൾ ഇരുസഭകളുടെയും മേശകളിൽ വയ്ക്കണമെന്നും ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തിങ്കളാഴ്‌ച മുൻ കരസേനാ മേധാവി എം എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ഓർമ്മക്കുറിപ്പിൽ നിന്നുള്ള പരാമർശത്തിലും പാർലമെൻ്റിൽ പ്രതിഷേധം പ്രതിപക്ഷം നടത്തിയിരുന്നു.










