വാഷിംഗ്ടൺ: തന്റെ അമ്മയുടെ ജീവിതകഥ അഭിമാനത്തോടെ പങ്കുവെച്ച് ഇന്ത്യൻ വംശജനായ അമേരിക്കൻ സിഇഒ സച്ചിൻ ജെയ്ൻ. 1970-കളിൽ യുഎസിലേക്ക് കുടിയേറിയ അമ്മ, വീട്ടിൽ തന്നെ ആരംഭിച്ച ചെറിയ ബിസിനസിലൂടെ ഒരു വർഷം കൊണ്ട് 10,000 ഡോളർ സമ്പാദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. എസ്‌കാൻ ഗ്രൂപ്പ് (SCAN Group) സിഇഒയായ സച്ചിൻ ജെയ്നാണ് എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ ഈ അനുഭവം പങ്കുവെച്ചത്.
1970-കളിൽ കുടുംബം യുഎസിലെത്തിയപ്പോൾ അച്ഛൻ അനസ്‌തീഷിയോളജി റെസിഡൻസിക്കൊപ്പം അധിക ജോലികളും ചെയ്തുകൊണ്ടിരുന്നുവെന്ന് ജെയ്ൻ പറഞ്ഞു. “അന്നെല്ലാം കുടുംബച്ചെലവുകൾ നിറവേറ്റാൻ അച്ഛൻ രാവും പകലും ജോലി ചെയ്യുകയായിരുന്നു,” അദ്ദേഹം കുറിച്ചു.
വീട്ടമ്മയായിരുന്ന അമ്മയുടെ ജീവിതത്തിൽ വഴിത്തിരിവായത്, താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിലെ നോട്ടിസ് ബോർഡിൽ കണ്ട ഒരു ചെറിയ പരസ്യത്തിലൂടെയായിരുന്നു. ‘ബേബിസിറ്റർ ആവശ്യമുണ്ട്’ എന്ന അറിയിപ്പാണ് അവരുടെ ശ്രദ്ധ പിടിച്ചെടുത്തത്. അതിന് പ്രതികരിച്ച അവർക്ക് ഉടൻ തന്നെ ജോലി ലഭിച്ചു.
ആദ്യഘട്ടത്തിൽ ഒരുകുട്ടിയെ മാത്രമാണ് അവർ കുറച്ച് പണത്തിന് പരിചരിച്ചിരുന്നത്. എന്നാൽ, താമസക്കാർക്കിടയിൽ വിവരം പടർന്നതോടെ കൂടുതൽ പേർ കുട്ടികളെ ഏൽപ്പിക്കാൻ തുടങ്ങി. ഉടൻ തന്നെ അവരുടെ ചെറിയ ഫ്ലാറ്റ് ഒരു ഡേ കെയർ സെന്ററായി മാറി. “കെട്ടിടത്തിലെ പല കുടുംബങ്ങൾക്കും അവൾ ആശ്രയിക്കാവുന്ന ബേബിസിറ്ററായി മാറി. അറിയാതെ തന്നെ ഒരു ഡേ കെയർ അവൾ നടത്തുകയായിരുന്നു,” ജെയ്ൻ പറഞ്ഞു.
അമ്മ അടുപ്പിൽ ഉണ്ടാക്കുന്ന ചൂടുചൂടായ റോട്ടികൾ കാണാൻ അമേരിക്കൻ കുട്ടികൾക്ക് പ്രത്യേക ഇഷ്ടമായിരുന്നുവെന്നും, “മിസിസ് ജെയ്‌നിന് മാജിക് ഉണ്ട്” എന്ന് കുട്ടികൾ ആവേശത്തോടെ വിളിച്ചുപറഞ്ഞിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. ഈ ചെറിയ സംരംഭത്തിലൂടെ അമ്മയ്ക്ക് ആഴ്ചയിൽ 200 ഡോളറിലധികം വരുമാനം ലഭിക്കാൻ തുടങ്ങി. മാസത്തിൽ 800 ഡോളറിലേറെയായ വരുമാനത്തോടെ, ഒരു വർഷം കൊണ്ട് 10,000 ഡോളർ സമ്പാദിക്കാൻ കഴിഞ്ഞു.
ഈ തുക തന്നെയാണ് കുടുംബത്തിന്റെ യുഎസിലെ ആദ്യ വീടിന് ഡൗൺ പേയ്മെന്റായി ഉപയോഗിച്ചതെന്ന് സച്ചിൻ ജെയ്ൻ അഭിമാനത്തോടെ പറഞ്ഞു. “ഒരു വർഷം കൊണ്ട് സമ്പാദിച്ച ആ 10,000 ഡോളറാണ് അമേരിക്കയിലെ ഞങ്ങളുടെ ആദ്യ വീടിന്റെ തുടക്കം,” അദ്ദേഹം കുറിച്ചു. അവസാനമായി, അമ്മയുടെ ധൈര്യവും അധ്വാനവും ഒരിക്കലും പിന്മാറാത്ത മനോഭാവവും അദ്ദേഹം പ്രശംസിച്ചു.
പോസ്റ്റിന് താഴെ നിരവധി പേർ അഭിനന്ദനങ്ങളുമായി എത്തി. അപരിചിതമായ ഒരു രാജ്യത്ത് നിന്ന് ജീവിതം ആരംഭിച്ച് അതിനെ വീട്ടാക്കി മാറ്റുന്നത് വലിയ നേട്ടമാണ് എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. നിങ്ങളുടെ അമ്മയ്ക്കും മാതാപിതാക്കൾക്കും അഭിവാദ്യം എന്ന് മറ്റൊരാളും കുറിച്ചു.
Indian-origin CEO talks about his mother who immigrated to the US in the 1970s; started a daycare at home and made $10,000 in a year













