
ന്യൂഡൽഹി: ഓസ്‌ട്രേലിയയിലെ അഡലെയ്ഡിൽ 36 കാരിയായ ഭാര്യ സുപ്രിയ ഠാക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ 42 കാരനായ ഭർത്താവ് വിക്രാന്ത് ഠാക്കൂർ കുറ്റസമ്മതം നടത്തി. ഈ മാസം 14-ന് അഡലെയ്ഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ വിക്രാന്ത്, താൻ ഭാര്യയെ കൊലപ്പെടുത്തിയതായി സമ്മതിച്ചെങ്കിലും അത് കൊലപാതകമല്ല, മറിച്ച് മനഃപൂർവമല്ലാത്ത നരഹത്യ ആണെന്ന് വാദിച്ചു. ശിക്ഷയിൽ ഇളവ് ലഭിക്കുന്നതിനായിരിക്കാം ഈ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഗാർഹിക പീഡനത്തെ തുടർന്നായിരുന്നു യുവതിയുടെ മരണം. കഴിഞ്ഞ ഡിസംബർ 21 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിക്രാന്ത് ഠാക്കൂർ സുപ്രിയ ഠാക്കൂറിനെ വീട്ടിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ സംഭവസ്ഥലത്തുവച്ചുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദമ്പതികളുടെ വീട്ടിൽ ഗാർഹിക പീഡനം നടക്കുന്നു എന്ന വിവരത്തെത്തുടർന്ന് പൊലീസ് അവിടേക്കെത്തുകയായിരുന്നു. തുടർന്ന് സുപ്രിയയെ അബോധാവസ്ഥയിൽ കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സിപിആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും യുവതി മരണപ്പെട്ടു.
കേസിൽ വിക്രാന്ത് താക്കൂർ “ഞാൻ മനഃപൂർവമല്ലാത്ത നരഹത്യയിൽ കുറ്റസമ്മതം നടത്തുന്നുവെന്നാണ് കോടതിയെ അറിയിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിക്രാന്തിനെ വീണ്ടും കോടതിയിൽ ഹാജരാക്കുകയായിരുന്നു. അപ്പോഴാണ് തന്റെമേൽ മനപ്പൂർവ്വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിക്കൊള്ളൂ എന്നാൽ കൊലപാതകത്തിൽ താൻ കുറ്റക്കാരനല്ലെന്നു പ്രതി വാദിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ഡിഎൻഎ പരിശോധനാ ഫലം എന്നിവയടക്കം ലഭിക്കുന്നത് പരിഗണിച്ച് കേസ് ഏപ്രിൽ മാസത്തേക്ക് മാറ്റിവച്ചു. വിക്രാന്ത് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
രജിസ്റ്റേർഡ് നഴ്‌സാകാൻ ആഗ്രഹിച്ചിരുന്ന സുപ്രിയയുടെ വിയോഗത്തെത്തുടർന്ന് അവരുടെ മകനെ സഹായിക്കുന്നതിനായി സുഹൃത്തുക്കളും ഇന്ത്യൻ സമൂഹവും ചേർന്ന് ഒരു ഓൺലൈൻ ധനസമാഹരണവും ആരംഭിച്ചിട്ടുണ്ട്.
I killed my wife, but it was not intentional; Indian-origin man tells Australian court with bizarre claim










