യുഎസിൽ വാഹനമിടിച്ച് പരിക്കേറ്റ് 14 മാസമായി കോമയിലായിരുന്ന ഇന്ത്യൻ വിദ്യാർഥിനി മരിച്ചു

വാഷിങ്ടൺ: അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് കോമയിലായിരുന്ന ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിനിയായ നീലം ഷിന്ദേ(35) ആണ് മരിച്ചത്. കാലിഫോർണിയയിലെ ആശുപത്രിയിൽ വെച്ച് മാർച്ച് 28-നാണ് മരണം സംഭവിച്ചതെന്നും ചൊവ്വാഴ്‌ച അമേരിക്കയിൽ തന്നെ സംസ്കാരചടങ്ങുകൾ നടന്നെന്നും ബന്ധുക്കൾ അറിയിച്ചു.

2025 ഫെബ്രുവരി 14-നാണ് വാഹനമിടിച്ച് നീലം ഷിന്ദേയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. പൂണെയിൽനിന്ന് ബിടെക്ക് പഠിച്ചിറങ്ങിയ നീലം ഷിന്ദേ അമേരിക്കയിൽ നാസയിൽ ഒരുവർഷത്തെ ഇന്റേൺഷിപ്പും പൂർത്തിയാക്കിയിരുന്നു. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ എൻജിനീയറിങ് ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്ന നീലത്തിന്റെ അമ്മയുടെ ആദ്യ ചരമവാർഷികം കഴിഞ്ഞ് രണ്ടുദിവസം പിന്നിട്ടപ്പോഴാണ് നീലം അപകടത്തിൽപ്പെട്ട സംഭവവുമുണ്ടായത്. പതിവുപോലെ നടക്കാനിറങ്ങിയ നീലം ഷിന്ദേയെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരപരിക്കേറ്റ നീലം ഷിന്ദേ കോമയിലായി. തുടർന്ന് കഴിഞ്ഞ 14 മാസമായി ഇവർ ചികിത്സയിലായിരുന്നു. ഗുരുതര പരിക്കേറ്റ നീലം ഷിന്ദേയെ കാണാനായി അമേരിക്കയ്ക്ക് പോകാൻ പിതാവിന് വിസ ലഭിക്കാൻ താമസമുണ്ടായത് നേരത്തെ വലിയ വാർത്തയായിരുന്നു. പിതാവിൻ്റെ വിഷമകരമായ സാഹചര്യം വാർത്തായതോടെ സുപ്രിയ സുലേ എം.പി. ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെട്ടു. തുടർന്ന് നീലം ഷിന്ദേയുടെ പിതാവ് തനാജിയ്ക്കും മറ്റൊരു ബന്ധുവിനും അമേരിക്കയിലേക്കുള്ള വിസ ശരിയായി. രണ്ടുമാസത്തെ വിസ കാലാവധി കഴിഞ്ഞതോടെ ഇരുവരും പിന്നീട് നാട്ടിലേക്ക് മടങ്ങി.

തുടർന്ന് അമേരിക്കയിലുള്ള ബന്ധുക്കളിലൊരാളാണ് നീലം ഷിന്ദേയ്ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നത്. അതേസമയം, മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നീലത്തിൻ്റെ അവയവങ്ങൾ ദാനംചെയ്യാൻ പിതാവ് സമ്മതം നൽകിയതായി ബന്ധുക്കൾ പറഞ്ഞു. സംസ്കാരത്തിന് മുൻപായി ചർമ്മവും കോർണിയയും ദാനംചെയ്യാനായി ശേഖരിച്ചിരുന്നു.

Indian student dies after being in coma for 14 months after being hit by car in US

More Stories from this section

family-dental
witywide