കാലിഫോർണിയയിലെ Lake Anzaയിൽ നിന്ന് 22 കാരനായ ഇന്ത്യൻ വംശജനായ ബിരുദാനന്തര വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, “അന്താരാഷ്ട്ര വിദ്യാർത്ഥിയായുള്ള ജീവിതം വളരെ കഠിനമാണ്,” എന്ന് റൂംമേറ്റായ ബനീത് സിംഗ് പ്രതികരിച്ചു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിദേശത്ത് കഴിയുന്നവരുമായി ഇടയ്ക്കിടെ ബന്ധപ്പെടണമെന്നും, വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കണമെന്നും സിംഗ് അഭ്യർത്ഥിച്ചു.
ബർക്ക്ലി പ്രദേശത്ത് നിന്ന് ഫെബ്രുവരി 9 ന് കാണാതായ സാകേതിനെ കുറിച്ച് ആറു ദിവസത്തെ തിരച്ചിലിന് ശേഷം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ഡൈവ് ടീം തടാകത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്തിരുന്നു. സാകേതിൻ്റെ പാസ്‌പോർട്ടും ലാപ്‌ടോപ്പും ഉൾപ്പെടെയുള്ള വ്യക്തിഗത സാധനങ്ങൾ മുൻപ് തടാകത്തിന് സമീപവും സമീപ പ്രദേശങ്ങളിലും കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് വകുപ്പും സമൂഹത്തിലെ സന്നദ്ധപ്രവർത്തകരും ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയത്.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ സിംഗ് സാകേതിനെ തിരിച്ചറിഞ്ഞതായി അറിയിച്ചു. കാണാതാകുന്നതിനുമുമ്പ് ഏതാനും ആഴ്ചകളായി അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ആശങ്കാജനകമായ മാറ്റങ്ങൾ ഉണ്ടായിരുന്നുവെന്നും സിംഗ് പറഞ്ഞു. വളരെ കുറച്ച് മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. ചിലപ്പോഴൊക്കെ ചിപ്സും കുക്കീസും മാത്രം കഴിച്ച് ദിവസങ്ങൾ കഴിച്ചുവെന്നും, സാമൂഹിക ഇടപെടലുകളിൽ നിന്ന് വിട്ടുനിന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാണാതാകുന്നതിന് ഏകദേശം രണ്ട് ആഴ്ച മുമ്പ് മുതൽ സാകേതിന്റെ മനോഭാവത്തിൽ വലിയ മാറ്റം പ്രകടമായിരുന്നു. “എനിക്ക് ഒന്നിനും പരിഗണനയില്ല,” എന്ന് പറഞ്ഞ് ദൈനംദിന കാര്യങ്ങളിൽ അനാസ്ഥ കാണിച്ചിരുന്നുവെന്നും സിംഗ് ഓർമ്മിപ്പിച്ചു. ഒരിക്കൽ ക്ലാസിൽ നിന്ന് ബാത്ത്‌റോബ് ധരിച്ച് വീട്ടിലെത്തിയപ്പോൾ കാരണമെന്തെന്ന് ചോദിച്ചതിന്, എനിക്ക് ഇനി ഒന്നിനും കഴിയില്ല. ആളുകൾ എന്ത് വിചാരിക്കും എന്ന് പോലും ഞാൻ കരുതുന്നില്ല,” എന്നാണ് സാകേത് പറഞ്ഞതെന്നും സിംഗ് വ്യക്തമാക്കി. ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും പിന്നീട് അതിന്റെ ഗൗരവം മനസ്സിലായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സാകേതിന്റെ കുടുംബാംഗങ്ങൾക്ക് അടിയന്തര വിസ ലഭ്യമാക്കാൻ അധികൃതരുമായി സഹകരിച്ചുകൊണ്ടിരിക്കുകയാണെന്ന് സിംഗ് അറിയിച്ചു. അമേരിക്കയിലേക്ക് സന്ദർശക (B1/B2) വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് പലപ്പോഴും ദീർഘകാല കാത്തിരിപ്പാണ് നേരിടേണ്ടി വരുന്നത്. പ്രധാന ഇന്ത്യൻ കോൺസുലേറ്റുകളിൽ അഭിമുഖത്തിനായി ഒരുവർഷത്തിലേറെ വൈകുന്നതായും റിപ്പോർട്ടുകളുണ്ട്. അതിനാൽ അടിയന്തര കുടുംബാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാകുന്നുണ്ട്.
Berkeleyയിലെ University of California യിൽ കെമിക്കൽ ആൻഡ് ബയോമോളികുലാർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ മാസ്റ്റർ ഓഫ് സയൻസ് കോഴ്സിൽ ചേർന്നിരുന്ന സാകേത് അമേരിക്കയിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾ സാധാരണയായി F-1 വിദ്യാർത്ഥി വിസയിലാണ് പഠനം നടത്തിയിരുന്നത്.
Indian student Saket Srinivasaiah’s body found in California lake; Friend says international student life is tough














