
തിരുവനന്തപുരം/ഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സംഘടനാ സംവിധാനത്തിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന് പകരം കെ. സുധാകരനെ താൽക്കാലിക അധ്യക്ഷനായി നിയമിച്ചേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കെ. സുധാകരൻ അടിയന്തരമായി ഡൽഹിയിലെത്തിയെന്നാണ് പുറച്ചുവരുന്ന വിവരം.
എ.ഐ.സി.സി നിർദേശപ്രകാരം ശനിയാഴ്ച പുലർച്ചയോടെയാണ് സുധാകരൻ ഡൽഹിയിലേക്ക് തിരിച്ചത്. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും അസംതൃപ്തികൾക്കും പിന്നാലെ ഹൈക്കമാൻഡ് പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
നിലവിലെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഇത്തവണയും പേരാവൂർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിൽ ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചറുമായാണ് അദ്ദേഹം നേരിട്ട് ഏറ്റുമുട്ടുന്നത്. ശക്തമായ മത്സരം നടക്കുന്ന പേരാവൂർ മണ്ഡലത്തിൽ അധ്യക്ഷൻ മുഴുവൻ സമയവും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അധ്യക്ഷൻ മണ്ഡലത്തിൽ ഇല്ലാത്തത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് സംഘടനാ ചുമതല താൽക്കാലികമായി കൈമാറാൻ ആലോചിക്കുന്നത്.
നേരത്തെ കണ്ണൂർ സീറ്റിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന സുധാകരൻ, പാർട്ടി തീരുമാനത്തിന് വഴങ്ങി പിന്മാറുകയും നിലവിൽ യു.ഡി.എഫിന്റെ താര പ്രചാരകനായി പ്രവർത്തിക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സുധാകരനെ വീണ്ടും അമരത്ത് എത്തിക്കുന്നതിലൂടെ പ്രവർത്തകർക്കിടയിൽ ആവേശം വർദ്ധിപ്പിക്കാമെന്നും ഹൈക്കമാൻഡ് കരുതുന്നു. ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും
Indications that Sudhakaran may be given the interim presidency of KPCC















