ഇറാൻ യുദ്ധം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ആഗോള തലത്തിൽ എവിയേഷൻ ടർബൈൻ ഫ്യൂവൽ (ATF) വിലയിൽ കുത്തനെ വർധനവുണ്ടായതിനെ തുടർന്ന് 2026 മാർച്ച് 14 മുതൽ എല്ലാ ആഭ്യന്തരവും അന്താരാഷ്ട്രവുമായ വിമാനടിക്കറ്റുകൾക്ക് പുതിയ ‘ഇന്ധന ചാർജ്’ ഈടാക്കുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ മൂലം ഊർജച്ചെലവ് കുത്തനെ ഉയർന്നതായി ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് അറിയിച്ചു.
IATA Jet Fuel Monitor പ്രകാരം, ഈ പ്രദേശത്ത് വിമാന ഇന്ധനത്തിന്റെ വില 85%-ത്തിലധികം ഉയർന്നിട്ടുണ്ട്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40% വരെ ATF ചെലവാണ്. ATF വിലയിൽ ഉണ്ടായ പെട്ടെന്നും കുത്തനെയുമായ വില വർധന കമ്പനിയുടെ ചെലവ് ഘടനയെ ഗണ്യമായി ബാധിക്കുന്നതായി ഇൻഡിഗോ വ്യക്തമാക്കി.
പുതിയ ഫ്യൂവൽ ചാർജുകൾ (ഒരു സെക്ടറിന്)
*ഇന്ത്യയിലെ ആഭ്യന്തരവും ഇന്ത്യൻ ഉപഭൂഖണ്ഡവും: ₹425
*മിഡിൽ ഈസ്റ്റ്: ₹900
*ദക്ഷിണ കിഴക്കൻ ഏഷ്യയും ചൈനയും:₹1,800
*ആഫ്രിക്കയും വെസ്റ്റ് ഏഷ്യയും:₹1,800
*യൂറോപ്പ്: ₹2,300
ATF വിലവർധന പൂർണ്ണമായി പരിഹരിക്കാൻ അടിസ്ഥാന ടിക്കറ്റ് നിരക്കുകളിൽ വലിയ വർധന വേണമെന്നതിനാൽ, യാത്രക്കാരെ കൂടി പരിഗണിച്ച് താരതമ്യേന കുറഞ്ഞ ഫ്യൂവൽ ചാർജ് മാത്രമാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് ഇൻഡിഗോ അറിയിച്ചു. എണ്ണവിപണിയിലെ അനിശ്ചിതത്വം നിരന്തരം നിരീക്ഷിച്ച് ആവശ്യമായ വിധത്തിൽ ഈ ഫ്യൂവൽ ചാർജ് തിരുത്തുമെന്നും ഇൻഡിഗോ അറിയിച്ചു.
ഇതിന് മുമ്പ് 2026 മാർച്ച് 10 ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും പുതിയ ഫ്യൂവൽ സർചാർജ് ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത്തരം സർചാർജുകൾ ഇല്ലെങ്കിൽ ചില സർവീസുകൾ സാമ്പത്തികമായി സാധ്യമാകാതെ റദ്ദാക്കേണ്ടി വരുമെന്ന മുന്നറിയിപ്പും അവർ നൽകിയിരുന്നു.
IndiGo adds ‘fuel charge’ on flight ticket prices as oil spikes amid Iran war










