
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിനെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തിൽ കേസ് എടുത്തതിനെക്കുറിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ വിശദീകരണം നൽകി. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന്റെ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഏതൊക്കെ വകുപ്പുകൾ ബാധകമാകുമെന്ന കാര്യം വ്യക്തമാകും. വിശദമായ പരിശോധനയും അന്വേഷണവും നടക്കും. പ്രാരംഭ ഘട്ടത്തിലെ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് വധശ്രമത്തിന് കേസ് എടുത്തത്. സമഗ്രമായ അന്വേഷണത്തിലൂടെ കുറ്റവകുപ്പുകളിൽ വ്യക്തത വരുത്തും. മന്ത്രിക്കെതിരായ ആക്രമണത്തിലെ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിജിപി പറഞ്ഞു.
അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മാർച്ച് രണ്ടാം തീയതി വരെയുള്ള എല്ലാ പരിപാടികളും മാറ്റിവെക്കപ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കൽ ബോർഡിന്റെ നിർദേശപ്രകാരം ഡിസ്ചാർജ് ചെയ്തു. ഡോക്ടർമാർ നാല് ദിവസം പൂർണ വിശ്രമം നിർദേശിച്ചു. ഡോക്ടർമാർ നിർദേശിച്ച മരുന്നുകൾ തുടരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഫോളോ-അപ്പ് ചികിത്സയും നിർദേശിച്ചിട്ടുണ്ട്. മന്ത്രി പത്തനംതിട്ടയിലെ വീട്ടിലാണ് വിശ്രമത്തിലിരിക്കുന്നതെന്ന് ഓഫീസ് അറിയിച്ചു.
കണ്ണൂർ പരിയാരത്ത് നിന്ന് കഴിഞ്ഞ ദിവസം പുലർച്ചെ പുറപ്പെട്ട ആരോഗ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നില്ല. പരിയാരത്ത് നിന്ന് തുടർചികിത്സയ്ക്കായി തിരുവനന്തപുരത്തേക്കാണ് റഫർ ചെയ്തത്. ഇതോടെ കേരളത്തിന്റെ ആരോഗ്യമന്ത്രി വീണ ജോർജ് എവിടെയാണെന്ന ചോദ്യമുയർത്തി കെഎസ്‌യു ഉൾപ്പെടെ സംഘടനകൾ രംഗത്ത് വന്നു. യാത്ര ചെയ്യാൻ പോലും കഴിയാത്തത്ര ഗുരുതരമായ പരിക്കാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ പുറപ്പെടുവിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. ഇടയ്ക്ക് പത്തനംതിട്ടയിലെ വീട്ടിലേക്ക് പോകുമെന്നും കോട്ടയത്ത് ഏതോ സ്വകാര്യ ആയുർവേദ ഉഴിച്ചിൽ കേന്ദ്രത്തിലേക്ക് പോകുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, എവിടെയും മന്ത്രി എത്തിയതായി ഇതുവരെ ഒരു വിവരവുമില്ലെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പരിഹസിച്ചു. മന്ത്രിയുടെ ഓഫീസിനും പാർട്ടിക്കും മറുപടിയുണ്ടോയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.














